‘ചിലർ ബൈക്കിൽ പിന്തുടർന്നു, ഇന്ത്യയിൽ കാലുകുത്തിക്കില്ലെന്നും ഭീഷണി, അന്ന് ഞാന്‍ വിഷാദത്തിലേക്ക് വീണു’: വരുൺ ചക്രവർത്തി

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഇന്ത്യയ്ക്കായി 2021-ലെ ടി20 ലോകകപ്പില്‍ വരുണ്‍ കളിച്ചിരുന്നു. പാകിസ്താനോട് തോറ്റ് അന്ന് സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് വരുണ്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയാണ് വരുണ്‍ തന്റെ മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.
ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. 2021 ലോകകപ്പ് എന്നെ സംബന്ധിച്ച് ഒരു മോശം സമയമായിരുന്നു. അന്ന് ഞാന്‍ വിഷാദത്തിലേക്ക് വീണു. വളരെയധികം ആവേശത്തോടെയാണ് ഞാന്‍ ടീമില്‍ എത്തിയത് എന്നാൽ ഒരു വിക്കറ്റ് പോലും എനിക്ക് ലഭിച്ചില്ല. അതിനുശേഷം, മൂന്ന് വര്‍ഷത്തേക്ക് എന്നെ ഒരു ടീം സെലക്ഷനില്‍ പോലും പരിഗണിച്ചില്ല.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് 2021 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരുണിന് വഴി തുറന്നത്. പക്ഷേ ടൂര്‍ണമെന്റില്‍ താരത്തിന്റെ പ്രകടനം മോശമായിരുന്നു. 2021-ലെ ടി20 ലോകകപ്പിന് ശേഷം എനിക്ക് ഒട്ടേറെ ഭീഷണി കോളുകള്‍ ലഭിച്ചു. ഇന്ത്യയിലേക്ക് ഇനി വരരുതെന്നും അതിന് ശ്രമിച്ചാലും സാധിക്കില്ലെന്നുമായിരുന്നു ഭീഷണി.
ആളുകള്‍ എന്നെ പിന്തുടര്‍ന്ന് വീടുവരെയെത്തി. എനിക്ക് ചിലപ്പോള്‍ ഒളിക്കേണ്ടതായി വന്നു. ഞാന്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുമ്പോള്‍, രണ്ട് പേര്‍ അവരുടെ ബൈക്കുകളില്‍ എന്നെ പിന്തുടര്‍ന്നു. ഇതൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാം. ഇന്ത്യയുടെ തോല്‍വിയും എന്റെ മോശം പ്രകടനവും തീര്‍ച്ചയായും അവരെ വൈകാരികമായി ബാധിച്ചതും എനിക്കു മനസ്സിലാകുമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : after 2021 world cup i received threat calls varun chakaravarthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here