ഹമാസിനെ പിന്തുണച്ചതിന് വിസ റദ്ദാക്കി, ഇന്ത്യൻ വിദ്യാർത്ഥിനി സ്വയം നാട്ടിലേക്ക് മടങ്ങിയെന്ന് അമേരിക്ക

ഹമാസിനെ പിന്തുണച്ചതിന് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥി സ്വയം നാട്ടിലേക്ക് മടങ്ങി. അമേരിക്കയിൽ എഫ്-1 വിദ്യാർത്ഥി വിസയിലെത്തിയ കൊളംബിയ സർവകലാശാലയിലെ അർബൻ പ്ലാനിങ് പി.എച്ച്.ഡി വിദ്യാർത്ഥിയായ രഞ്ജനി ശ്രീനിവാസനാണ് നാട്ടിലേക്ക് മടങ്ങിയത്. മാർച്ച് അഞ്ചിനാണ് രഞ്ജനിയുടെ വിസ അമേരിക്ക പിൻവലിച്ചത്.
രഞ്ജനി ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചുവെന്നാണ് അമേരിക്കയിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നത്. യുവതി സ്വന്തം നിലയ്ക്ക് കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ്റെ ഹോം ആപ്പ് മാർച്ച് 11 ന് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങിയെന്നാണ് അമേരിക്കയിലെ ഹോംലാൻ്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിലെ പോസ്റ്റിൽ അറിയിച്ചത്. വിസ കാലാവധി അവസാനിച്ചിട്ടും അമേരിക്കയിൽ താമസിച്ചതിന് പലസ്തീനിൽ നിന്നുള്ള വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായും ഇവർ പറയുന്നു.
കൊളംബിയ സർവകലാശാല വിദ്യാർത്ഥി പലസ്തീനിലെ വെസ്റ്റ് ബാങ്ക് സ്വദേശിയായ ലെഖ കോർഡിയയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2022 ജനുവരി 26 നാണ് വിസ പിൻവലിച്ചത്. സർവകലാശാലയിൽ അറ്റൻ്റൻസ് ഇല്ലാതെ വന്നതോടെയായിരുന്നു ഇത്. 2024 ൽ ന്യൂയോർകിൽ നടന്ന ഹമാസ് അനുകൂല പ്രതിഷേധത്തിൽ ഇവരും ഉൾപ്പെട്ടിരുന്നു.
പലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ അമേരിക്കയിലെ സർവകലാശാലകളിൽ നടക്കുന്ന സമരങ്ങളെ ഹമാസ് അനുകൂല തീവ്രവാദ പ്രതിഷേധങ്ങളായാണ് ട്രംപ് സർക്കാർ പരിഗണിക്കുന്നത്. നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ പഠിക്കുന്ന കൊളംബിയ സർവകലാശാലയയാണ് ഇത്തരം പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രം.
Story Highlights : Indian PhD student at Columbia University self-deports after Trump administration in US revokes her Visa for supporting Hamas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here