‘ലഹരി വ്യാപനം സമൂഹത്തെ വ്യാപിച്ച ഗുരുതര രോഗം; സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചു’; മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി വ്യാപിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവകരമായ വിഷയമാണെന്നും ലഹരി വ്യാപനം സമൂഹത്തെ വ്യാപിച്ച ഗുരുതര രോഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതമോ, രാഷ്ട്രീയമോ ആയ നിറങ്ങൾ ഈ വിഷയത്തിൽ ചാർത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലഹരിയുമായി ബന്ധപ്പെട്ടാണ് യഥാർഥ മാഫിയ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം മാഫിയ അന്തരാഷ്ട്ര ബന്ധങ്ങളാലും വളരെ ശക്തവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലെത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ മുതൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ ലഹരിയിൽ നിന്ന് മുക്തരാക്കുകയാണ് വേണ്ടത്. ഇതിന് ആവശ്യമായ നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കണമെന്നും ഇതിനായി വിപുലമായ പൊതുക്യാമ്പയിൻ നടത്തണം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘവുമായി പ്രാഥമിക ചർച്ച നടത്തി കഴിഞ്ഞു. വിശദമായ ചർച്ച ഈ മാസം അവസാനം നടത്തും. നിശിതമായ പരിപാടി ചർച്ചയിൽ തയാറാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിന്റെ ജാഗ്രതയും ഇതിൽ വലിയ തോതിൽ ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഏപ്രിൽ മുതൽ വിപുലമായ കർമ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ അതിർത്തികളിലും ശക്തമായ ഇടപെടലുകളുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ശക്തമായ നിയമനടപടിയിലേക്ക് കടക്കേണ്ടിവരും. ലഹരി വ്യാപനം തടയാനായി ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചു. തെറ്റ് ചെയ്യുന്നതിനും ഇതിന് ഇരയാകുന്നവരെയും തിരുത്തുകയും ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിയിൽ മുക്തമാക്കുകയാണ് വേണ്ടത്. ഡി അഡിക്ഷൻ സെന്ററുകളുടെയും കൗൺസിലിങ്ങും ബോധവത്കരണവും ഇതിനായി ഉപയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : CM Pinarayi Vijayan against spread of drug addiction in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here