CITU തൊഴിലാളിയുടെ കൊലപാതകം; ചടയമംഗലം പഞ്ചായത്തിൽ ഇന്ന് സിപിഐഎം ഹർത്താൽ

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ തർക്കത്തിൽ CITU തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചടയമംഗലം പഞ്ചായത്തിൽ ഇന്ന് സിപിഐഎം ഹർത്താൽ. ഇന്ന് വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇന്നലെ രാത്രിയാണ് ചടയമംഗലം പേൾ റെസിഡൻസി ബാറിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് കലാശിച്ചത്.
ചടയമംഗലം വേട്ടുവഴി സ്വദേശി സുധീഷിനെയാണ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കുത്തിയത്. നെഞ്ചിൽ കുത്തേറ്റ സുധീഷ് തൽക്ഷണം മരണപ്പെടുകയായിരുന്നു. സുധീഷിനെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി ഇയാൾ കുത്തിയിരുന്നു. സുധീഷിൻ്റെ കൂടെ ഉണ്ടായിരുന്ന ഷാനവാസിനെ തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും, അമ്പാടി അനിയെ കടക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ ജിബിൻ അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വാഹനം പുറത്ത് പാർക്ക് ചെയ്യണമെന്ന് സെക്യൂരിറ്റി ആവശ്യപ്പെട്ടെങ്കിലും അത് കൂട്ടാക്കാതെ ഷാനവാസും അമ്പാടിയും വാഹനം അകത്ത് കയറ്റുകയായിരുന്നു.ഇതേ തുടർന്ന് ഷാനവാസും സെക്യൂരിറ്റിയും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നു. ഇത് പിടിച്ചുമാറ്റാനായാണ് സുധീഷ് സംഭവസ്ഥലത്തെത്തുന്നത്. പിന്നീട് പ്രതി ജിബിൻ ബാറിനകത്ത് നിന്നും കൊണ്ടുവന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും മറ്റ് രണ്ട് പേരെയും കുത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തെ തുടർന്നാണ് താൻ ഇത് ചെയ്തതെന്നാണ് ജിബിൻ പൊലീസിന് നൽകിയ മൊഴി. സുധീഷിന്റെ മൃതദേഹം കടയ്‌ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights : Murder of CITU worker; CPIM hartal in Chadayamangalam panchayat today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here