മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസ്; 60 ഇടങ്ങളിൽ CBI റെയ്‌ഡ് തുടരുന്നു

മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിൽ 60 ഇടങ്ങളിൽ സിബിഐയുടെ പരിശോധന തുടരുന്നു. ഛത്തീസ്ഗഢ് , ഭോപ്പാൽ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന. ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ദൂപേഷ് ബാഗേലിൻ്റെ വസതിയിലും ഇന്ന് സിബിഐ റെയ്ഡ് നടത്തിയിരുന്നു. റായ്പൂരിലെയും ഭിലായിലെയും വസതികളിൽ രാവിലെയാണ് പരിശോധന ആരംഭിച്ചത്. കനത്ത പൊലീസുരക്ഷയിൽ ആയിരുന്നു സിബിഐയുടെ റെയ്ഡ്.
ഏപ്രിൽ 8 , 9 ദിവസങ്ങളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുൻപായി ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സിബിഐ സംഘം വീട്ടിലെത്തിയത് എന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. മാർച്ച് പത്തിന് ഭുപേഷ് ബാഗലിന്റെ മകൻറെ വീട്ടിലും ഓഫീസിലും ഇ ഡി റൈയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെയും നടപടി. മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പ് കേസിൽ ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2 , 295 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഭിലായ് നഗർ എം എൽ എ ദേവേന്ദ്ര യാദവിന്റെ വസതിയിലും സിബിഐ റെയ്ഡ് നടത്തി മേയർ നീരജ് പാൽ ഉൾപ്പെടെയുള്ളവർ പരിശോധനയ്ക്കായി ദേവേന്ദ്ര യാദവിൻ്റെ വസതിയിൽ എത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു.
Read Also: ‘മുസ്ലിങ്ങള്‍ക്കൊപ്പം ഹിന്ദുക്കള്‍ സുരക്ഷിതരല്ല’, വീണ്ടും വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്
അതേസമയം, മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻ എന്ന പേരിൽ അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നതാണ് രീതി. മുതിർന്ന ഐപിഎസ് ഓഫീസർമാർ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് ഇ ഡിക്ക് ബോധ്യപ്പെട്ടിരുന്നു.
വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ ഐഡന്റിറ്റി കാർഡുകൾ, ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ, ഹവാല സംവിധാനം എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ കൂടി ആയിരക്കണക്കിന് കോടികളാണ് കമ്പനി തട്ടിയെടുത്തത്. ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ നിയമവിരുദ്ധമായ വാതുവെയ്പ്പ് നടത്തുന്നതിന് ആപ്ലിക്കേഷനിൽ സംവിധാനം ഒരുക്കിയിരുന്നു.
Story Highlights : Mahadev online betting fraud case; CBI continues raids at 60 places
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here