ജബൽപൂരിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണം; പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ

മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടായ ബജ്റംഗ്ദൾ ആക്രമണത്തിൽ പ്രതിഷേധം ശക്തം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. നിലവിൽ പാർലമെന്റിന് പുറത്ത് കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കുകയാണ്. ആക്രമണത്തിനെതിരെ കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 753 ക്രിസ്ത്യൻ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്, രാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. രണ്ടു മലയാളി വൈദികരെയാണ് ക്രൂരമായി ആക്രമിച്ചത്. ഇത് കൃത്യമായ അജണ്ടയാണ്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി അവരെ വിരട്ടി അവരുടെ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ് ചെയ്യുന്നത് കെ സി വേണുഗോപാൽ പറഞ്ഞു.
കാലങ്ങളായി നടക്കുന്ന ആഘോഷമാണ് തടയപ്പെട്ടത്. ആൻ്റി കൺവേർഷൻ നിയമത്തിൻ്റെ മറവിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ക്രൈസ്തവ സമൂഹം മനസ്സിലാക്കണമെന്ന് പ്രിയങ്കഗാന്ധി എം പി പ്രതികരിച്ചു. ബൈബിൾ കൈവശംവെച്ചത് കൊണ്ട് മാത്രം അറസ്റ്റ് ചെയ്യുന്ന സാഹചര്യം അടക്കം യുപിയിൽ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞു.
Read Also: വഖഫ് ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
അതേസമയം, മാണ്ട്ല കത്തോലിക്കാ ഇടവകയിലെ വിശ്വാസികളുടെ തീർത്ഥാടനത്തിനിടെ തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മർദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദർ ഡേവിസ് ജോർജും ഫാദർ ജോർജും പറയുന്നു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് സീറോ മലബാർ സഭാ വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു.
ആക്രമണത്തെ സിപിഐഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം പി അപലപിച്ചു.
ജബൽപൂരിൽ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിൽ യാക്കോബായ സഭ അപലപിച്ചു. രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ മുറിവാണിത്. ക്രിസ്തീയ സമൂഹം രാജ്യത്തിന്റെ അഭിവാജ്യ ഘടകമാണ് വർഗീയ ദേശവിരുദ്ധ ശക്തികൾ ക്രിസ്തീയ സമൂഹത്തെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു. ആക്രമണങ്ങൾ രാജ്യത്തിന്റെ യശസിനെ തകർക്കുകയാണ് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം നിയന്ത്രിക്കണം. ഇത്തരം ആക്രമങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ഡോ കുര്യാക്കോസ് മാർ തെയോഫിലോസ് ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights : Attack on Christians in Jabalpur; Congress MPs protest outside Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here