മുംബൈ ഭീകരാക്രമണ കേസ്; തഹാവൂർ റാണയുടെ ഹർജി തള്ളി; ഇന്ത്യക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ ഹർജി യുഎസ് സുപ്രീംകോടതി തള്ളി. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനാണ് തഹാവൂർ റാണ. തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്ക അനുമതി നൽകിയിരുന്നു.
കഴിഞ്ഞമാസം 20നാണ് തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് യുഎസ് സുപ്രീംകോടതിയെ സമീരിപിച്ചത്. ആരോഗ്യസ്ഥിതി മോശമാണെന്നും തനിക്ക് അധികകാലം ജീവിച്ചിരിക്കാൻ കഴിയില്ലെന്നും തന്നെ ഇന്ത്യയ്ക്ക് കൈമാറിക്കഴിഞ്ഞാൽ ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് റാണ ഹർജി നൽകിയിരുന്നത്. ഹർജി തള്ളിയതോടെ ഇന്ത്യക്ക് റാണയെ കൈമാറാനുള്ള നടപടികൾ അമേരിക്ക ആരംഭിക്കും.
കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.പാകിസ്താനിൽ സൈനിക ഡോക്ടറായിരുന്നു തഹാവൂർ റാണ. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം സ്വീകരിക്കുകയും ചെയ്തത്.
തുടർന്ന് അമേരിക്കയിലെ ഷിക്കാഗോയിൽ എത്തി വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈ ശാഖയാണ്, ലഷ്കർ ഭീകരർക്ക് ആക്രമണത്തിനുള്ള സഹായങ്ങൾ ചെയ്ത് നൽകിയതെന്നാണ് കണ്ടെത്തൽ. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Story Highlights : US Supreme Court denies Tahawwur Rana’s request to stop extradition to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here