അഭിഭാഷക- വിദ്യാർഥി സംഘർഷം; പത്തോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

എറണാകുളത്തെ അഭിഭാഷക- വിദ്യാർഥി സംഘർഷത്തിൽ പത്തോളം പേർക്കെതിരെ കേസെടുത്തു. പൊലീസിനെ മർദിച്ചതിന് ആണ് വിദ്യാർഥികളും ,അഭിഭാഷകരും അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇന്നലെ പുലെർച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാർഥികളും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്.
സംഘർഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. അഭിഭാഷകരുടെ പരാതിയിൽ കണ്ടാൽ അറിയുന്ന 10 വിദ്യാർഥികൾക്കെതിരെയും വിദ്യാർഥികളുടെ പരാതിയിൽ അഭിഭാഷകർക്കെതിരെയുമാണ് കേസ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.
Read Also: കാനഡയിൽ കാണാതായ മലയാളിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തി
ഉച്ചയോടെ വീണ്ടും അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു. എന്നാൽ വിദ്യാർഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം. കോളജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ടുണ്ട്.
Story Highlights : Police registers case against 10 in lawyers-student clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here