കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനംമന്ത്രി, ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

കോന്നി ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് 4 വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.
Read Also: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം
അതേസമയം, ആനക്കൂട്ടിലെ രക്ഷക്കാരുടെ കൺമുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തൂണിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തതിന് പിന്നാലെയാണ് അപകടം നടക്കുന്നത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താൽക്കാലികമായി അടച്ചു. കാലപഴക്കം കൊണ്ടാണോ തൂൺ ഇളകി വീണതെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പ് അതിരുകളയി ഉപയോഗിച്ചിരുന്ന തൂണുകൾ സൗന്ദര്യവൽക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിർത്തുകയായിരുന്നു.
Story Highlights : Four year old child dead at konni elephant camp; Minister AK Saseendran seeks urgent report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here