കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം

ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ എല്ലാ പരീക്ഷാ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. അൺ എയ്ഡഡ് കോളജുകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്. ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തിലാകണം. ചോദ്യപേപ്പർ ചോർന്ന കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ വീണ്ടും പരീക്ഷ നടത്തും. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക.
Read Also: ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി
ഈ മാസം രണ്ടിന് സെൽഫ് ഫിനാൻസിംഗ് സ്ഥാപനമായ ഗ്രീൻ വുഡ് കോളജിലെ പരീക്ഷാ ഹാളിൽ സർവകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. വിദ്യാർഥികളുടെ വാട്സാപ്പിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്.
പരീക്ഷക്ക് രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്സ്വേഡ് സംരക്ഷിതമായ ചോദ്യപേപ്പർ തുറക്കാൻ അധികാരം പ്രിൻസിപ്പലിന് മാത്രമാണ്. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ കിട്ടി. ഇതിനുപിന്നിൽ പ്രിൻസിപ്പൽ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്. കണ്ണൂർ കമ്മീഷണർക്കും ബേക്കൽ പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു. ആഭ്യന്തര അന്വേഷണത്തിന് സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെയും സർവകലാശാല ചുമതലപ്പെടുത്തി.
Story Highlights : Question paper leak at Kannur University; Decision to appoint observers in all examination centers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here