‘ഹിന്ദി വേണ്ടെങ്കിൽ വേണ്ട’; ത്രിഭാഷാ നയം നടപ്പാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് മഹാരാഷ്ട്രാ സർക്കാർ

പ്രതിഷേധം കടുത്തതോടെ ത്രിഭാഷാ നയം നടപ്പാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് മഹാരാഷ്ട്രാ സർക്കാർ.സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മൂന്നാം ഭാഷയായി മലയാളവും ഹിന്ദിയും തമിഴും അടക്കമുള്ള ഭാഷകളിലൊന്ന് തെരഞ്ഞെടുക്കാമെന്നാണ് പുതിയ നിലപാട്.
മറാഠി ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നുമുതൽ അഞ്ച് വരെ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കിയ ഉത്തരവ് വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. പാഠപുസ്തകങ്ങൾ കത്തിക്കുമെന്ന് എംഎൻഎസ് തലവൻ രാജ് താക്കറെ പ്രഖ്യാപിച്ചു. പ്രതിഷേധത്തിൽ ഒരുമിക്കുമെന്ന് ഉദ്ദവ് സേന അടക്കം പ്രതിപക്ഷ പാർട്ടികളും അറിയിച്ചു. ഇതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്.
സംസ്ഥാനത്ത് മറാത്തി മാത്രമാണ് നിർബന്ധിത ഭാഷയെന്ന് പറയുകയാണ് മുഖ്യമന്ത്രി. പഠിക്കുന്ന മൂന്ന് ഭാഷകളിലൊന്ന് ഇന്ത്യൻ ഭാഷയാകണമെന്നാണ് പുതിയ വിദ്യാഭ്യാസനയം. മൂന്നാം ഭാഷ ഹിന്ദി തന്നെ വേണമെന്നില്ല. മലയാളം തമിഴ് ഗുജറാത്തി ഭാഷകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. അങ്ങനെ തെരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം 20 എങ്കിലും വേണം. എന്നാലേ പ്രത്യേകം അധ്യാപകനെ നിയമിക്കാനാവൂ. എണ്ണം തികഞ്ഞില്ലെങ്കിൽ ഒൺലൈൻ പഠനം ആലോചിക്കേണ്ടി വരും.ഹിന്ദി അധ്യാപകർ ആവശ്യത്തിന് ഉണ്ടെന്നും എന്നാൽ പ്രാദേശിക ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം വളരെ കുറവാണെന്നും ഫഡ്നാവിസ് പറഞ്ഞു.
Story Highlights : No attempt to impose Hindi, says CM Fadnavis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here