‘രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്’; നീരജ് ചോപ്ര

സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ജാവലിൻ താരം നീരജ് ചോപ്ര. പാകിസ്താൻ താരം അർഷദ് നദീമിനെ തന്റെ പേരിലുള്ള മീറ്റിലേക്ക് വിളിച്ചതിന് നേരിടുന്നത് കടുത്ത സൈബർ ആക്രമണമാണെന്ന് നീരജ് ചോപ്ര പറഞ്ഞു. കുടുംബത്തെ പോലും വെറുതെ വിടുന്നില്ല. ഒരു അത്ലറ്റ് മറ്റൊരു അത്ലറ്റിനെ ക്ഷണിച്ചു, അതിനകത്ത് രാജ്യങ്ങൾ തമ്മിലുള്ള വിഷയങ്ങളില്ല. പഹൽഗാo ആക്രമണത്തിന് മുമ്പാണ് ക്ഷണിച്ചത്. എന്നാൽ കഴിഞ്ഞ 48 മണിക്കൂറിനിടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും നീരജ് ചോപ്ര പറഞ്ഞു.
പുതിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് വരാൻപോലും സാധിക്കില്ല. രാജ്യതാൽപര്യത്തിനെതിരായി താൻ ഒരിക്കലും നിലകൊള്ളില്ല. രാജ്യത്തോടുള്ള തന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ട്. ഭീകരാക്രമണത്തിന് രാജ്യം ശക്തമായി മറുപടി കൊടുക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും നീരജിന്റെ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം മേയ് 24ന് ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻത്രോ മത്സരത്തിൽ ഒളിംപിക്സ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം പങ്കെടുക്കില്ല. അർഷാദിനെ നീരജ് ക്ഷണിച്ചിരുന്നെങ്കിലും ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അർഷാദ് മത്സരത്തിൽനിന്നു പിൻമാറുകയായിരുന്നു.
ഏഷ്യൻ ചാംപ്യൻഷിപ്പിനായി മേയ് 22ന് ദക്ഷിണ കൊറിയയിലേക്കു തിരിക്കുമെന്ന് അർഷാദ് നദീം അറിയിച്ചു. നീരജ് ചോപ്രയും ലോകത്തെ മുൻനിര ജാവലിൻത്രോ താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന മത്സരമാണ് ‘നീരജ് ചോപ്ര ക്ലാസിക്’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.
Story Highlights : Neeraj Chopra faces abuse after inviting Pak’s Arshad Nadeem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here