‘പഹൽഗാം ഭീകരാക്രമണത്തിൽ സഹോദരന് പങ്കുണ്ടെങ്കിൽ പിടികൂടി ശിക്ഷിക്കണം’; ഭീകരൻ ആസിഫ് ഷേക്കിന്റെ സഹോദരി 24 നോട്

പഹൽഗാം ഭീകരാക്രമണത്തിൽ സഹോദരന് പങ്കുണ്ടെങ്കിൽ പിടികൂടി ശിക്ഷിക്കണമെന്ന് ഭീകരൻ ആസിഫ് ഷേക്കിന്റെ സഹോദരി ആസിഫ. മൂന്ന് വർഷമായി ആസിഫ് വീട്ടിൽ വരാറില്ലെന്ന് ആസിഫ ട്വന്റിഫോറിനോട് പറഞ്ഞു. വീട് ആസിഫിന്റെതല്ല, മുത്തച്ഛന്റേതാണ്. ആക്രമണത്തിൽ പങ്കുണ്ടെങ്കിൽ ഉറപ്പായും ശിക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ത്രാലിൽ ട്വന്റിഫോർ പ്രതിനിധിയോടാണ് ഭീകരൻ ആസിഫിന്റെ സഹോദരിയുടെ പ്രതികരണം.
ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തിൽ എത്തിയത്.
Story Highlights : Terrorist Asif Sheikh’s sister react Pahalgam Terror Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here