Advertisement

പി വി അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമോ? നാളെ നടക്കുന്ന കൊല്‍ക്കത്ത യോഗം നിര്‍ണായകം

May 2, 2025
2 minutes Read
anvar

കൊല്‍ക്കത്തയില്‍ നാളെ മമതാ ബാനര്‍ജിയുമായുള്ള പി വി അന്‍വറിന്റെ കൂടിക്കാഴ്ചയില്‍ എന്തു സംഭവിക്കും. എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. മമതയുമായുള്ള മീറ്റിംഗില്‍ ഉണ്ടാവുന്ന തീരുമാനം നിലമ്പൂരിലെ വിജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.

പി വി അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവുമോ. അന്‍വര്‍ സ്ഥാനാര്‍ഥിയായാല്‍ അത് ആര്‍ക്കായിരിക്കും ഗുണകരമാവുകയെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. യു ഡി എഫിനെയും എല്‍ ഡി എഫിനെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് അന്‍വര്‍. ഇരുമുന്നണികള്‍ക്കും ഒരു പോലെ വെല്ലുവിളിയാണ് അന്‍വര്‍. പി വി അന്‍വറിനും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഏറെനിര്‍ണായകമാണ്. കൊല്‍ക്കത്തയില്‍ നാളെ നടക്കുന്ന മമതാ ബാനര്‍ജിയുമായുള്ള പി വി അന്‍വറിന്റെ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. യു ഡി എഫിനൊടും എല്‍ ഡി എഫിനൊടും തുല്യ അകലം പാലിക്കുകയെന്ന രാഷ്ട്രീയ തീരുമാനമാണ് മമതാ ബാനര്‍ജി പ്രഖ്യാപിക്കുന്നതെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കേണ്ടിവരും. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുന്നത് ദേശീയ ശ്രദ്ധയാകര്‍ഷിക്കാനും ഇടയാക്കും.

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമോ എന്നാണ് യു ഡി എഫും എല്‍ ഡി എഫും ഉയര്‍ത്തുന്ന പ്രധാന ചോദ്യം. അന്‍വര്‍ മത്സരിച്ചാല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാവുമെന്ന് കണക്കുകൂട്ടുന്ന നേതാക്കളാണ് യു ഡി എഫില്‍ ഭൂപിപക്ഷവും. ഇവരാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫില്‍ ഘടകകക്ഷിയാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. ഉടന്‍ ഘടകകക്ഷിയാക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് അന്‍വറും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Read Also: പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

അന്‍വറിന്റെ നിര്‍ദേശം യു ഡി എഫിനെ പ്രതിരോധത്തിലാക്കിയതിന് പിന്നലെയാണ് മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച. അന്‍വറിന്റെ ഏറ്റവും പുതിയ രാഷ്ട്രീയനീക്കം കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കിയിരിക്കയാണ്. അന്‍വറിന്റെ രാജിക്കുശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പോടെ നഷ്ടപ്പെട്ട സീറ്റ് തിരികെ പിടിക്കാനാവുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍. ഇതിനാണ് തിരിച്ചടിയായിരിക്കുന്നത്.

ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതോടെ കേരളരാഷ്ട്രീയത്തില്‍ വിവാദകൊടുങ്കാറ്റുമായി അന്‍വര്‍ രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായിവിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ചു. ആദ്യഘട്ടത്തില്‍ പൊലീസിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും പ്രതിസ്ഥാനത്തുനിര്‍ത്തിയ അന്‍വര്‍ രണ്ടാം ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അതിശക്തമായി കടന്നാക്രമിച്ചതോടെ സി പി എം നേതൃത്വം പ്രതിരോധത്തിലായി.

സ്വര്‍ണക്കടത്തും പൂരംകലക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടെ കേരളരാഷ്ട്രീയം കലങ്ങിമറിഞ്ഞു. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും തമ്മില്‍ ഒരു നെക്സസ് നിലനില്‍ക്കുന്നുവെന്നായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍. ഒരു പാര്‍ട്ടിയുമായി ഐക്യത്തിനില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ നിലപാട് മാറ്റിയതോടെ യു ഡി എഫില്‍ എത്തുകയെന്നതായി അന്‍വറിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കളുമായും ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചത്. ഡി എം കെ സഖ്യ സാധ്യതകള്‍ തേടിയ അന്‍വര്‍ ഡി എം കെ എന്നൊരു സംഘടനയും പ്രഖ്യാപിച്ചു. എന്നാല്‍ അന്‍വറിന്റെ ആദ്യനീക്കം തന്നെ പാളി. ഡി എം കെ രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറായില്ല. ഒടുവിലാണ് ബംഗാളിലെത്തി മമതാബാനര്‍ജിയുമായി ചര്‍ച്ച നടത്തിയതും തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതും. ഇതോടെ എം എല്‍ എ പദവി ഒഴിയാന്‍ നിര്‍ബന്ധിതനായി. പിണറായിസം അവസാനിപ്പിക്കാന്‍ യു ഡി എഫിന് നിരുപാതിക പിന്തുണ നല്‍കുന്നതായും നിലമ്പൂരില്‍ ഇനി മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു.

എന്നാല്‍ യു ഡി എഫില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് എത്താനുള്ള വഴികള്‍ തേടിയെങ്കിലും മുന്നണി പ്രവേശനം അത്ര എളപ്പമായിരുന്നില്ല. ഇതോടെ നിലമ്പൂരില്‍ മത്സരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കയാണ് അന്‍വര്‍.

തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫിന്റെ ഭാഗമാക്കുന്നതില്‍ കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാവാത്തതാണ് അന്‍വറെ കൂടുതല്‍ പ്രകോപിതനാക്കിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമാവാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്‍വറിന്റെ രാഷ്ട്രീയഭാവിക്കുതന്നെ ഇരുളടയും. ഇത് വ്യക്തമായ സാഹചര്യത്തിലാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയത്.

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കും. അതിന് മുന്‍പ് അന്തിമമായ തീരുമാനം ഉണ്ടാക്കിയെടുക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം ലക്ഷ്യം കാണുമോ എന്ന് ഇന്ന് വ്യക്തമാവും.
പിണറായിസത്തെ തുടച്ചുനീക്കാന്‍ ഇറങ്ങിത്തിരിച്ച അന്‍വര്‍ ലക്ഷ്യംകാണാതെ മടങ്ങേണ്ടിവരുമോ എന്നാണ് ഇനി അറിയേണ്ടത്.

നിലമ്പൂര്‍ എം എല്‍ എയായിരുന്ന പി വി അന്‍വര്‍ ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത രാഷ്ട്രീയ നീക്കങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരനായിരുന്ന അന്‍വര്‍. കെ കരുണാകരന്‍ ഡി ഐ സി രൂപീകരിച്ചപ്പോള്‍ അന്‍വര്‍ ഡി ഐ സി യില്‍ ചേര്‍ന്നു. പിന്നീട് സ്വതന്ത്രനായി മത്സരിക്കാനെത്തി. നിലമ്പൂര്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചു. ആര്യാടന്‍ മുഹമ്മദ് മത്സരരംഗത്തുനിന്നും പിന്‍വാങ്ങുകയും മകന്‍ ഷൗക്കത്ത് നിലമ്പൂരില്‍ സ്ഥാനാർത്ഥിയായതോടെയാണ് പി വി അന്‍വറിന്റെ യുഗത്തിന്റെ തുടക്കം.

പി വി അന്‍വറിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ ആര്യാടന്‍ പണിതുയര്‍ത്തിയ കോണ്‍ഗ്രസ്‌കോട്ട തകര്‍ത്തു. തുടര്‍ച്ചയായി രണ്ടാംവട്ടവും ഇടത് സ്വതന്ത്രനായ പി വി അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചുകയറി. നിരന്തരമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഏറ്റുമുട്ടിയാണ് അന്‍വര്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നത്. കക്കാടംപൊയിലില്‍ അന്‍വറിന്റെ ഉടമസ്ഥതയില്‍ നിര്‍മാണം ആരംഭിച്ച അമ്യൂസ്മെന്റ് പാര്‍ക്ക് മുതല്‍ ആരംഭിച്ച വിവാദങ്ങള്‍ വിവിധ വഴികളിലൂടെ യാത്ര ചെയ്തു. ആഫ്രിക്കയിലെ സ്വര്‍ണഖനി വിവാദം, എം എല്‍ എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടികള്‍ മുതല്‍ നിരവധി വിവാദ വിഷയങ്ങളില്‍ അന്‍വറും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഏറ്റുമുട്ടി. അന്‍വറിന് സി പി ഐ എം ഒരുക്കിയ സംരക്ഷണവും വന്‍പിന്തുണയും ഒരു താരപരിവേഷത്തിലേക്ക് വളര്‍ത്തി. ഉണ്ടയില്ലാ വെടികള്‍പൊട്ടിച്ചു.

കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാനായി വി ഡി സതീശന്‍ കോടികള്‍ കൈപ്പറ്റിയെന്നും, പണം ലോറിയില്‍ ബാംഗ്ലൂലേക്ക് പോയി എന്നൊക്കെയുള്ള അന്‍വറിന്റെ ആരോപണം സി പി എം എം എല്‍ എമാര്‍ നിയമസഭയില്‍ ഏറ്റെടുത്തു. കോണ്‍ഗ്രസിനെ അടിക്കാനുള്ള പ്രധാന വടിയായി അന്‍വറിനെ സി പി ഐ എം മാറ്റിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പുകാലത്ത് അന്‍വര്‍ നടത്തിയ അപകീര്‍ത്തിപരമായ അഭിപ്രായ പ്രകടവും കോണ്‍ഗ്രസുമായുള്ള പോരാട്ടത്തിന്റെ ശക്തിവര്‍ധിപ്പിച്ചു.

പി വി അന്‍വര്‍ ഇടത് പോരാളിയായി സംസ്ഥാനത്ത് തിളങ്ങിനില്‍ക്കുമ്പോഴാണ് അന്‍വര്‍ സ്വന്തം തട്ടകത്തില്‍ തിരുത്തല്‍ ശക്തിയായി എത്തുന്നത്. ഇതോടെ അന്‍വര്‍ യു ഡി എഫിന്റെ ഓക്സിജന്‍ സിലണ്ടറായിമാറി. അന്‍വറിനെ ശക്തമായി എതിര്‍ത്തിരുന്ന യു ഡി എഫ് നേതൃത്വം അന്‍വറിനെ അനുകൂലിച്ച് രംഗത്ത് വന്നു. ഇതോടെയാണ് അന്‍വര്‍ യു ഡി എഫിന്റെ ഭാഗമാവാനുള്ള വഴികള്‍ തേടുന്നതും. എന്നാല്‍ ലക്ഷ്യത്തിലേക്ക് എത്താനുള്ള തന്ത്രങ്ങള്‍ എല്ലാം പയറ്റിയിട്ടും കോണ്‍ഗ്രസ് നേതൃത്വം അന്‍വറിന് ചുവന്ന പരവതാനി വിരിക്കാന്‍ ഇതുവരെയും തയ്യാറിയില്ല. അതോടെയാണ് അന്‍വര്‍ പൂഴിക്കടകനുമായി രംഗത്തെത്തിയത്.

അന്‍വര്‍ മത്സരിക്കുമെന്ന പ്രഖ്യാപനം യു ഡി എഫിനെ ആശങ്കയിലാക്കുന്നുണ്ടെങ്കിലും അന്‍വറിന്റെ ഭീഷണക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ശക്തമായ നിലപാട്. അന്‍വര്‍ മത്സരിക്കുകയും യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്താല്‍ അതോടെ പി വി അന്‍വറിന്റെ യുഗം അവസാനിക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും അന്‍വറിന്റെ നിലപാടുകള്‍ക്ക് കടുത്ത തിരിച്ചടിയുണ്ടാവും. അതിനാല്‍ അന്‍വര്‍ അവസാനം മെരുങ്ങുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍. എന്തു സംഭവിക്കുമെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം.

Story Highlights : Where is PV Anvar’s political movement heading

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top