ദുർമന്ത്രവാദം ആരോപിച്ച് ഇന്ത്യയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദറിന്റെ വീട്ടിൽ കയറി ആക്രമം; ഗുജറാത്ത് യുവാവ് അറസ്റ്റിൽ

ഇന്ത്യയിൽ കഴിയുന്ന പാക് യുവതി സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുജറാത്തിലെ സുരേന്ദര്‍ നഗര്‍ സ്വദേശി തേജസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സീമ ഹൈദര്‍ തനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് പ്രതി ഇവരുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് തേജസ് സീമ ഹൈദറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചത്. ഗുജറാത്തില്‍നിന്ന് തീവണ്ടിമാര്‍ഗം ആദ്യം ഡല്‍ഹിയിലെത്തിയ പ്രതി. അവിടെനിന്ന് ബസിലാണ് ഉത്തര്‍പ്രദേശിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
സീമയും കുടുംബവും താമസിക്കുന്ന ഉത്തര്‍പ്രദേശിലെ രബുപുരയിലെ വീട്ടിലേക്കാണ് ഇയാള്‍ അതിക്രമിച്ചുകയറിയത്. പ്രതിയുടെ പെരുമാറ്റം കണ്ടിട്ട് മാനസികപ്രശ്‌നമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇയാളുടെ ഫോണില്‍ സീമ ഹൈദറിന്റെ ചിത്രങ്ങളും ചില സ്‌ക്രീന്‍ഷോട്ടുകളും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ ഇന്ത്യയിലെത്തി കാമുകനൊപ്പമാണ് പാക് യുവതി സീമ ഹൈദർ താമസിക്കുന്നത്. നോയിഡ സ്വദേശി സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദര്‍ നാലുകുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയത്.
Story Highlights : man arrested for breaking seema haider home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here