പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച് ജി7 രാഷ്ട്രങ്ങള്‍; ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും പ്രസ്താവന

പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച് ജി7 രാഷ്ട്രങ്ങള്‍. ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. കൂടുതല്‍ സൈനിക സംഘര്‍ഷങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണെന്നും ജി7 രാഷ്ട്രങ്ങള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷം ഉടനടി ലഘൂകരിക്കണമെന്നും സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വേഗത്തിലുള്ള നയതന്ത്ര പരിഹാരത്തിന് പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം, ജമ്മുവില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. 26 സ്ഥലങ്ങളില്‍ പാകിസ്താന്റെ ഡ്രോണുകള്‍ തകര്‍ത്തു. പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളില്‍ സ്ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നൂര്‍ഖാന്‍, റാഫിഖി, മുറിദ് വ്യോമത്താവളങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആക്രമണം ഉണ്ടായതായി പാക് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ 10 മണിക്ക്.
Story Highlights : G7 nations urge India and Pakistan to have direct dialogue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here