അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റം; ചൈനയുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ;ചൈനീസ് വാര്‍ത്താ ഏജന്‍സിയും പത്രവും ഇന്ത്യയില്‍ വിലക്കി

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ.പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും ഇന്ത്യ പ്രസ്താവിച്ചു. പേരുമാറ്റാനുള്ള ശ്രമത്തിന് പിന്നാലെ ചൈനയുടെ വാര്‍ത്ത ഏജന്‍സിക്കും പത്രത്തിനും വിലക്കേര്‍പ്പെടുത്തി ഇന്ത്യ. (India against China’s attempts to rename places in Arunachal Pradesh)
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തെ വ്യര്‍ത്ഥവും അസംബന്ധവുമായ ശ്രമം എന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. ചൈനയുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇന്ത്യ നിലപാട് അറിയിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള നീക്കത്തിന് പിന്നാലെ ചൈനീസ് പത്രങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സിക്കും ഇന്ത്യ യില്‍ വിലക്കേര്‍പ്പെടുത്തി.ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ എക്‌സ് അക്കൗണ്ടന് വിലക്ക് ഏര്‍പ്പെടുത്തി.ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസിനെയും രാജ്യത്ത് നിരോധിച്ചു.ഇന്ത്യ പാക് സംഘര്‍ഷ സമയത്ത് ഈ വാര്‍ത്ത ഏജന്‍സി പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ പ്രചാരണങ്ങള്‍ നടത്തി എന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.
കൂടുതല്‍ ചൈനീസ് സമൂഹമാധ്യമ അക്കൗണ്ടുകളും ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.2024ല്‍ ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയിരുന്നു.ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബെയ്ജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്.അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭൂപടം പുറത്തിറക്കുന്നതും സ്ഥലങ്ങള്‍ക്ക് ചൈനീസ് നാമം നല്‍കുന്നതും തുടര്‍ച്ചയായി ചൈന തുടരുകയാണ്.
Story Highlights : India against China’s attempts to rename places in Arunachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here