ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണരേഖ കടന്നു; യുവതി പാക് സൈന്യത്തിന്റെ പിടിയിൽ

ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണരേഖ കടന്ന യുവതി പാക് സൈന്യത്തിന്റെ പിടിയിൽ. നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാകിസ്താനിലെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മെയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച് സുനിത പോയത്.
പാസ്റ്ററെ കാണാന്‍ പാകിസ്താനിലേക്ക് പോകാന്‍ സുനിത നേരത്തെ രണ്ടുപ്രാവശ്യം അതിര്‍ത്തിയില്‍ എത്തിയിരുന്നുവെങ്കിലും അട്ടാരിയില്‍ വച്ച് മടക്കി അയയ്‌ക്കുകയായിരുന്നു. താന്‍ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നില്‍ക്കണമെന്നും നിയന്ത്രണരേഖയ്‌ക്കരികില്‍ നിര്‍ത്തിയ ശേഷം പറഞ്ഞുവെന്നാണ് മകന്‍ മൊഴി നല്‍കിയത്.
മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് സുനിത പാകിസ്താനിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാണ്.
സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികള്‍ മകനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് സുനിതയുടെ ഫോണും മറ്റ് വിവരങ്ങളും വിശദമായി പൊലീസ് പരിശോധിച്ചു.കുടുംബവുമായി ബന്ധപ്പെട്ടതോടെ സുനിത മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ചികിത്സയിലാണെന്നുമായിരുന്നു സഹോദരന്‍റെ മറുപടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
Story Highlights : woman crosses border to meet pastor detained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here