സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനം; തദ്ദേശ-പൊതുമരാമത്ത് മന്ത്രിമാർ തമ്മിൽ ഭിന്നത, ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ഭിന്നതയെ തുടർന്നെന്ന് സൂചന. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനെ പ്രചാരണ ഫ്ലക്സ് ബോർഡുകളിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയോട് പരാതി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും പത്ര പരസ്യങ്ങളുമാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
പണം ചെലവഴിച്ച തദ്ദേശവകുപ്പിനെ അവഗണിച്ചതിലാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നതെന്നാണ് സൂചന.
ആരോഗ്യപ്രശ്നങ്ങളാൽ അന്നേ ദിവസത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതെന്നാണ് സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. എം ബി രാജേഷും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്. സ്മാർട്ട സിറ്റിയുടെ ഭാഗമായി തലസ്ഥാനത്തെ റോഡുകൾ കുഴിച്ചിട്ട് മാസങ്ങളോളം അങ്ങനെ കിടന്നതിൽ ചെറിയ ജനരോഷമല്ല സർക്കാരും, കോർപ്പറേഷനും കേൾക്കേണ്ടിവന്നത്. മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തലസ്ഥാനത്തെ സ്മാർട്ട് റോഡുകൾ തയ്യാറായത്.
Story Highlights : Smart city road in Thiruvananthapuram ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here