‘മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജം; നാല് ദിവസം കൂടി ശക്തമായ മഴ തുടരും’; മന്ത്രി കെ രാജൻ

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായി തകർന്നുവെന്നാണ് പ്രാഥമിക കണക്കെന്ന് മന്ത്രി പറഞ്ഞു. ഇന്നലത്തെ കണക്കുകൾ കൂടി വരുമ്പോൾ ഇത് വർദ്ധിക്കും. വിശദമായ നഷ്ട കണക്ക് പുറത്ത് വിടുമെന്ന് മന്ത്രി അറിയിച്ചു.
മലയോര മേഖലകളിൽ എട്ടു മണി വരെ 500 എംഎം മഴ ലഭിച്ചു. 29, 30 തീയതികളിൽ മഴയും കാറ്റും ശക്തമാകും. ഈ ദിവസങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിർദേശിച്ചു. ഡാമുകളിൽ അപകട സാഹചര്യമില്ല രാത്രി കാലങ്ങളിൽ ഒരു സാഹചര്യത്തിലും ഡാം തുറക്കില്ല. സ്ഥിതി ഗതികൾ പരിശോധിച്ച് അതത് സമയങ്ങളിലെ കണക്ക് അപ്ഡേറ്റ് ചെയ്യും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
Read Also: സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം; 14 ക്യാമ്പുകൾ തുറന്നു
കൊച്ചിയിലെ കപ്പൽ അപകടത്തെ തുടർന്ന് ഇതുവരെ തീരത്തടിഞ്ഞത് 33 കണ്ടയ്നറുകളാണെന്ന് മന്ത്രി പറഞ്ഞു. 29 എണ്ണം കൊല്ലത്താണ്. കൊല്ലത്തെ തീരദേശമേഖലയിലുള്ളർ ജാഗ്രത പുലർത്തണം. അവശിഷ്ടങ്ങൾ കടലിൽ കണ്ടാൽ സ്പർശിക്കരുത്. ഇന്ന് കൂടി കണ്ടയ്നറുകൾ തീരത്തടിയും. തീരത്തടിയുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. കപ്പൽ ഉയർത്താൻ സാൽവേജ് കമ്പനി എത്തിയിട്ടുണ്ട്. കപ്പൽ പൂർണമായും പുറത്തെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
നേവിയുടെ സൈഡ് സ്കാനിങ്ങ് സോളാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള തീരത്ത് ഇത് വരെ എണ്ണ കണ്ടെത്തിയിട്ടില്ല. മധ്യഭാഗത്ത് കൂടെയാണ് എണ്ണ ഒഴുകുന്നതെന്ന് മനസ്സിലാക്കുന്നുവെന്ന് മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.
Story Highlights : Minister K Rajan says Kerakla is prepare to face heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here