നരിവേട്ടക്ക് റീ സെൻസറിങ്; പിന്നിൽ രാഷ്ട്രീയ അജണ്ടയോ ?!!

അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ ‘നരിവേട്ട’ റീ സെൻസറിങ്ങിലേക്ക്. ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾ, പൊതുസമൂഹം ആദിവാസികളെ എങ്ങനെയാണ് കാണുന്നതെന്നുള്ള യാഥാർത്ഥ്യം എന്നിങ്ങനെ കേരളത്തെ ഞെട്ടിച്ച മുത്തങ്ങ സംഭവത്തിൽ പ്രചോദനം ഉൾക്കൊണ്ട് അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലും വാർത്ത ചാനലുകളിലും അതീവ ചർച്ചയായ ചിത്രം ഇപ്പോൾ റീ സെൻസറിങ്ങിലേക്ക് കടന്നിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഇതിന് പുറകിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ താല്പര്യമുണ്ടോ എന്നുള്ള ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകരിൽ ഉയർന്നിരിക്കുന്നത്. ആദിവാസികൾ മുഖ്യധാരാ സമൂഹത്തിനുമുന്നിൽ എങ്ങനെ ചിത്രീകരിക്കപ്പെടുന്നുവെന്നും അതിനുപിന്നിൽ പോലീസിനും രാഷ്ട്രീയക്കാർക്കുമുള്ള പങ്ക് എന്താണെന്നും സിനിമ വ്യകതമായി വരച്ചിടുമ്പോൾ അത് ആരെയാണ് അസ്വസ്ഥത പെടുത്തുന്നത് എന്നതാണ് നിലവിലെ റീ സെൻസറിങ് ബാക്കി വെക്കുന്ന ചോദ്യം.
മികച്ച പ്രതികരണത്തോടെയും ജനത്തിരക്കോടെയും പ്രദർശന വിജയം നേടുന്ന നരിവേട്ട ആദ്യ മൂന്ന് ദിവസം കൊണ്ട് നരിവേട്ട 15+ കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ കരസ്ഥമാക്കിയത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ. ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെൻഡിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
Story Highlights : ‘Nariveera’ Movie Faces Re-Censoring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here