നിലമ്പൂരിലെ BDJS സ്ഥാനാർഥി പ്രഖ്യാപനം നാളെ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി ആരെന്ന് നാളെ അറിയാം. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതൽ സാധ്യത. ബിജെപി നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തി ബിഡിജെഎസ് നേതാക്കളുമായി കൂടികാഴ്ച്ച നടത്തും. വിദേശ യാത്രയ്ക്ക് ശേഷം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെയാണ് തിരുവനന്തപുരത്ത് എത്തുക. ബിജെപി നിർദേശപ്രകാരം ബിഡിജെഎസ് ആയിരിക്കും നിലമ്പൂരിൽ മത്സരിക്കുക.
എം സ്വരാജാണ് നിലമ്പൂരിലെ എൽഡിഎഫിന്റെ സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. എൽഡിഎഫിന് രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലം കൂടിയാണിത്.
Read Also: നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
അതേസമയം, നിലമ്പൂരിൽ പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിൽ കലഹം നിലനിൽക്കുന്നുണ്ട്. ലാഭം നോക്കിയല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്നാണ് BJP കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ച അഭിപ്രായം
എന്നാൽ താൻ പിന്തുടരുന്നത് വേറൊരു രാഷ്ട്രീയമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. സഹ ഭാരവാഹികളോട് പറയാതെ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന അധ്യക്ഷൻ വിദേശത്ത് പോയതിലും ബിജെപിയിൽ അതൃപ്തിയുണ്ട്.
നിലമ്പൂരിലെ മത്സരം ലാഭകരമല്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ ന്യായീകരണം. പി.കെ.കൃഷ്ണദാസ് ആണ് നിലമ്പൂരിൽ മത്സരിക്കേണ്ട എന്ന നിർദേശം ആദ്യം വെച്ചത്. പാലക്കാട് നിന്നുള്ള കൃഷ്ണകുമാറും മത്സരിക്കേണ്ടെന്ന നിർദേശത്തെ അനുകൂലിച്ചു. എന്നാൽ ലാഭം നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി മറ്റു നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു.
Story Highlights : BDJS candidate announcement in Nilambur tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here