എഫ്.സി.ഐയിൽ നിന്ന് റിട്ടയർമെന്റ്, ഷൈനി വില്‍സൻ ഇനി ട്രാക്കിന് സ്വന്തം

ട്രാക്ക് ആൻഡ് ഫീൽഡിൽ കേരളത്തിൻ്റെ സുവർണ കാലം. ടി.സി.യോഹന്നാനും സുരേഷ് ബാബുവും പിന്നീട് പി.ടി.ഉഷയും എം.ഡി.വല്‍സമ്മയും മേഴ്‌സി കുട്ടനും ഷൈനി വില്‍സനും തിളങ്ങി നിന്ന കാലം. ആ താരനിരയിൽ ഏറ്റവും ജൂനിയർ ആയിരുന്ന ഷൈനി വിൽസൻ ശനിയാഴ്ച ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നു. 1984 ൽ എഫ്.സി.ഐയിൽ ചേർന്ന ഷൈനി ഏറെക്കാലമായി ജനറൽ മാനേജർ ആയിരുന്നു. ഇടയ്ക്ക് മുംബൈക്ക് ട്രാൻസ്ഫർ ആയെങ്കിലും ചെന്നൈ ഓഫിസിൽ നിന്നാണു വിരമിക്കുന്നത്. ഷൈനി വില്‍സന്‍ വിരമിക്കുമ്പോള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ താരത്തിളക്കം കുറയും. പക്ഷേ, കളിക്കളത്തില്‍ ഷൈനിയുടെ സാന്നിദ്ധ്യം ഏറും.

ജോലിത്തിരക്കിനിടയിലും കഴിവതും മത്സരവേദികളില്‍ എത്താന്‍ ഷൈനി ശ്രദ്ധിച്ചിരുന്നു. മിക്കവാറും ഭർത്താവ് വില്‍സന്‍ ചെറിയാനും കൂട്ടിനുണ്ടായിരുന്നു. വില്‍സന്‍ റെയില്‍വേയില്‍ നിന്നും വിരമിച്ചിട്ട് അധികമായില്ല. നാല് ഒളിംപിക്‌സില്‍ (1984, 88, 92, 96) മത്സരിച്ച ആദ്യ മലയാളിയാണു, ഷൈനി വില്‍സന്‍. 2024 ലെ പാരിസ് ഒളിംപിക്‌സില്‍ മത്സരിച്ചുകൊണ്ട് ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഷൈനിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. തുടരെ നാല് ലോകകപ്പ് അതലറ്റിക്‌സില്‍ (ലോക ചാമ്പ്യന്‍ഷിപ്പ് അല്ല) ഏഷ്യയെ പ്രതിനിധാനം ചെയ്ത ഷൈനി പക്ഷേ, മൂന്ന് ഏഷ്യന്‍ ഗെയിംസില്‍ (1982, 86, 94) മാത്രമാണ് മത്സരിച്ചത്. ഏഷ്യാഡിൽ റിലേയില്‍ നേടിയ സ്വര്‍ണ്ണത്തിനും വെള്ളിക്കും പുറമെ ഒരു വെള്ളിയും ഒരു വെങ്കലവും വ്യക്തിഗത ഇനത്തിൽ നേടി. 1986 ല്‍ സോളില്‍ 800 മീറ്ററില്‍ ഒന്നാമതെത്തിയെങ്കിലും ട്രാക്ക് തെറ്റിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതാണ് ഷൈനിയുടെ ട്രാക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി.
ബാര്‍സിലോനയില്‍ 1992ല്‍ നടന്ന ഒളിംപിക്‌സില്‍ ഷൈനി ഇന്ത്യന്‍ നായികയായിരുന്നു. ഒളിംപിക്‌സ് ചരിത്രത്തില്‍ ദേശീയ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത. ഒളിംപിക്‌സ് സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം 1984 ൽ തന്നെ ഷൈനി സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ മത്സരിച്ച ഷൈനി ഏഴു സ്വര്‍ണ്ണവും(മൂന്ന് വ്യക്തിഗത സ്വര്‍ണ്ണം), അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമായി 14 മെഡല്‍ നേടി. 75 രാജ്യാന്തര മീറ്റുകളിലാണ് ഷൈനി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. പതിനാറു വര്‍ഷം നീണ്ട ട്രാക്ക് ജീവിതത്തില്‍ 67 മെഡലുമായാണ് ഷൈനി 1998ല്‍ മുപ്പത്തിമൂന്നാം വയസ്സില്‍ വിരമിച്ചത്. പക്ഷേ, അത് ബാങ്കോങ്ക് ഏഷ്യന്‍ ഗെയിംസിനു തൊട്ടുമുമ്പേ ആയത് ഏവരെയും അദ്ഭുതപ്പെടുത്തി.
ബാങ്കോക്കിൽ മധ്യദൂര ഓട്ടത്തിൽ ഇരട്ട സ്വർണം നേടിയ ജ്യോതിർമയ് സിക്ദറുടെ പ്രകടനം ഷൈനിയുടെ മികച്ച സമയത്തിന് ഒപ്പമെത്തിയിരുന്നില്ല. 1982ല്‍ സോളില്‍ ജൂനിയര്‍ ഏഷ്യന്‍ മീറ്റിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഷൈനി ഏബ്രഹാം 1988 ല്‍ വില്‍സന്‍ ചെറിയാനെ വിവാഹം കഴിച്ചതോടെ ഷൈനി വില്‍സന്‍ ആയി.1990 ൽ മത്സര രംഗം വിട്ടെങ്കിലും ശില്പയുടെ അമ്മയായി അടുത്ത വര്‍ഷം ഏഷ്യന്‍ മീറ്റില്‍ മടങ്ങിയെത്തി മെഡൽ നേട്ടം തുടർന്നു.

ഒരു മിനിറ്റില്‍ താഴെ 400 മീറ്റര്‍ ഓടിയെത്തിയ ആദ്യ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥിനി, രണ്ടു മിനിറ്റില്‍ താഴെ 800 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യന്‍ വനിത തുടങ്ങി ഒട്ടേറെ ചരിത്ര നേട്ടങ്ങള്‍ ഷൈനി സാധ്യമാക്കി. കോട്ടയം ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ഹൈസ്‌ക്കൂൾ സ്‌പോര്‍ട്‌സ് ഡിവിഷനിലും, തിരുവനന്തപുരം ജി.വി.രാജാ സ്പോർട്സ് സ്ക്കൂളിലും പാലാ അല്‍ഫോന്‍സ കോളജിലും പഠിച്ച ഷൈനി ഇടുക്കി വഴിത്തല സെന്റ് ആന്റണീസ് എല്‍.പി.സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഓടിത്തുടങ്ങിയതാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സുവർണക്കുതിപ്പ് നടത്തി മടങ്ങിയെത്തിയ ഒൻപതാം ക്ലാസുകാരി ഷൈനിയെയാണ് ഞാൻ ആദ്യം കാണുന്നത്. കോട്ടയം ഗാന്ധി നാഗർ മെഡിക്കൽ കോളജ് ഹൈസ്കൂളിൽ അന്നു ഞാൻ കോളജ് വിദ്യാർഥിയായിരുന്നു. ഷൈനിയെക്കുറിച്ച് അന്ന് ആദ്യമായി എഴുതി. പിന്നീട് ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് വേദികളിലൊക്കെ ഷൈനിക്കൊപ്പം സഞ്ചരിക്കാൻ സാധിച്ചു. ഇന്ത്യയ്ക്കകത്തും വിദേശത്തും എത്രയോ യാത്രകൾ.അതിൽ ചിലതൊക്കെ ഓർമയിൽ വരുന്നു.

1986 – സോൾ ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള സ്വീകരണ നാളുകൾ. കോട്ടയത്തെയും പാലായിലെയും സ്വീകരണത്തിന് താരനിരയെ എന്തിക്കാമെന്ന് ഏറ്റു. പുലർച്ചെ നാലരയ്ക്കോ അഞ്ചിന് പാലക്കാട്ടു നിന്ന് രണ്ടു കാറുകളിൽ ഞങ്ങൾ തിരിച്ചു. കൂടെ പി.ടി.ഉഷ, എം.ഡി വൽസമ്മ, വന്ദന റാവു എന്നീ താരങ്ങളും പരിശീലകരായ ഒ.എം.നമ്പ്യാരും എ.കെ.കുട്ടിയുമുണ്ട്. നേരം പുലരും മുമ്പ് ഒരു നാടൻ ഹോട്ടലിൽ ചായ കുടിക്കാൻ കയറി. അവിടെ ആവി പറക്കുന്ന പുട്ട് കണ്ടപ്പോൾ ഷൈനിക്ക് കഴിക്കാൻ മോഹം. മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചെങ്കിലും ആരും വഴങ്ങിയില്ല. ഒ.എം.നമ്പ്യാർ ഹോട്ടലുകാരനോട് പറഞ്ഞു. “ഓൾക്ക് രണ്ടു കുറ്റി പുട്ട്. ഞങ്ങൾക്ക് ഓരോ കാലി ചായ “
1996 – രണ്ടു വർഷം മുമ്പു നടന്ന ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ പരാജയത്തെ അല്പം വിമർശിച്ചതിൻ്റെ പേരിൽ ഷൈനി പരിഭവിച്ചു. അതുകൊണ്ട് 1996 ലെ ഒളിംപിക് ക്യാംപിൽ ചെന്നപ്പോൾ കാണാൻ ശ്രമിച്ചില്ല.പക്ഷേ, അറ്റ്ലാൻ്റ് ഒളിംപിക്സ് വേളയിൽ ഷൈനി ഫോണിൽ വിളിച്ചു. “ഞങ്ങൾക്ക് ഒരു മലയാളി കുടുംബം നാടൻ ഭക്ഷണം തന്നു. സനിലിന് പൊതിഞ്ഞുകെട്ടി എടുത്തിട്ടുണ്ട്. “
2025- ഏറ്റവും ഒടുവില്‍ ഷൈനിയെ നേരിട്ടുകണ്ടത് കഴിഞ്ഞ മാസം ആലപ്പുഴ സായ് സെന്ററില്‍ സായ് സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ്. ഓടുമ്പോള്‍ പിടലിയിട്ട് ഇളക്കുന്ന സ്വഭാവം ഷൈനിക്കുണ്ടായിരുന്നത് ഞാന്‍ അന്ന് ഓർമിപ്പിച്ചു. ഇന്നായിരുന്നെങ്കില്‍ അതൊക്കെ പരിഹരിച്ച് കൂടുതല്‍ മികവുകാട്ടാന്‍ കഴിഞ്ഞേനെയെന്നും സൂചിപ്പിച്ചു. ഇതു കേട്ട് ‘നമ്മളൊക്കെ 10 വര്‍ഷം കഴിഞ്ഞു ജനിച്ചാല്‍ മതിയായിരുന്നു’ എന്ന് വില്‍സന്‍ ഷൈനിയോട് പറഞ്ഞു.

വിമര്‍ശിച്ച് എഴുതുമ്പോള്‍ ചില്ലറ പരിഭവങ്ങളൊക്കെ പ്രകടിപ്പിക്കാറുണ്ടെങ്കിലും ഷൈനി വില്‍സന്‍ ആരോടും ശത്രുത മനസ്സില്‍ സൂക്ഷിക്കാറില്ല. വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എന്നും മുന്നിലുണ്ട്: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൈവരുമ്പോള്‍ തന്നെ താന്‍ ലോകം കീഴടക്കിയെന്നു ചിന്തിക്കുന്ന എത്രയോ താരങ്ങളെ കേരളത്തില്‍ തന്നെ കണ്ടിട്ടുണ്ട്. ഇവരൊക്കെ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ഷൈനിയുടേത്. വിരല്‍ത്തുമ്പുവരെ വിനയം. നേട്ടങ്ങളിൽ ഒരിക്കലും അമിതാഹ്ലാദമോ അഹങ്കാരമോ കാട്ടിയിട്ടില്ല. ബഹുമതികൾക്കും അംഗീകാരത്തിനും പിന്നാലെ പോയിട്ടില്ല. കിട്ടിയ ബഹുമതിക്കളാക്കെ തലകുനിച്ച് സ്വീകരിച്ചു. അപ്പോഴും ഷൈനി വിൽസനെ തലയെടുപ്പുള്ള താരമായി കായികലോകം കണക്കാക്കി. ഇനിയും അങ്ങനെതന്നെ കണക്കാക്കും.പുതു തലമുറയ്ക്ക് പ്രചോദനമാകട്ടെ ഷൈനി വിൽസൻ എന്ന പേര് .
Story Highlights : Shiny Wilson is retiring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here