Advertisement

ഓർമയുടെ കോർട്ടിൽ ബാസ്‌ക്കറ്റ്‌ബോള്‍ താരം മുഹമ്മദ് ഇക്ബാൽ

4 days ago
2 minutes Read

ബാസ്ക്കറ്റ്ബോളിൽ ഇന്ത്യയുടെ സ്വപ്ന ടീമായിരുന്നു അത്. ഖുശീറാം, അബ്ബാസ് മോണ്ടസീര്‍, സത്യബാബ, ശര്‍മ, മന്‍മോഹന്‍ സിങ്ങ് തുടങ്ങിയവർ അടങ്ങിയ സൂപ്പർ താരനിര. 1970ല്‍ മനിലയിൽ നടന്ന പത്താമത് ഇന്‍വിറ്റേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയപ്പോള്‍ അത് ചരിത്ര നേട്ടമായി. ടീമിലെ ഏക മലയാളി സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് ഇക്ബാല്‍. പുതുമുഖമായതിനാൽ ഇന്ത്യ – കൊറിയ മത്സരത്തിൽ ഇക്ബാലിനെ കളത്തിലിറക്കിയത് മത്സരം തീരാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ. അതും പ്രമുഖരിൽ ഒരാൾ അഞ്ചു ഫൗളുമായി പുറത്തായപ്പോൾ. പക്ഷേ, കിട്ടിയ മൂന്നു മിനിറ്റി ല്‍ കൊറിയയ്‌ക്കെതിരെ ഏഴു പോയിന്റ് നേടിയ ഇക്ബാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യം ഉറപ്പിച്ചു.

ബാസ്‌ക്കറ്റ്‌ബോള്‍ എന്നു കേള്‍ക്കുമ്പോള്‍ കോട്ടയംകാരുടെ മനസ്സിലെ സ്ഥിരം സാന്നിധ്യവും മുഹമ്മദ് ഇക്ബാൽ തന്നെ. ആ മുഖം മനസ്സില്‍ ഇനിയും തെളിയും. പക്ഷേ, ഇക്ബാല്‍ ഇനി നമ്മോടൊപ്പമില്ല. കോട്ടയം ജെട്ടി സ്ട്രീറ്റില്‍ ജമീലാ മന്‍സിലില്‍ ഇസ്മഈലിന്റെ പുത്രന്‍ ഇക്ബാല്‍ എഴുപത്തിനാലാം വയസ്സില്‍ വിടവാങ്ങി. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.വാപ്പ കോട്ടയം വൈ.എം.സി.എയില്‍ ചേര്‍ത്തതോടെയാണ് ഇക്ബാലിന്റെ ബാസ്‌കറ്റ്‌ബോള്‍ താല്പര്യം ഉടലെടുത്തത്. 1967ല്‍ തലശ്ശേരിയില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കോട്ടയം ബോയ്‌സ് ടീമില്‍ അംഗമായിരുന്ന ഇക്ബാല്‍ തുടര്‍ന്ന് ഏതാനും വര്‍ഷം ജില്ലാ സീനിയര്‍ ടീമിനും ബോയ്‌സ് ടീമിനും കളിച്ചു.

ഇക്ബാലും ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ടീമിലെത്തിയ ആദ്യ മലയാളി വനിത ലീലാമ്മ തോമസും

1968-69 ല്‍ കൊല്‍ക്കത്ത നാഷ്‌നല്‍സിലൂടെ സംസ്ഥാന ടീമില്‍ സ്ഥാനം നേടി. ആ വര്‍ഷം തന്നെ “ഓള്‍ ഇന്ത്യ സ്റ്റാര്‍ ” ആയി. ദേശീയ ചാംപ്യൻഷിപ്പിലെ അരങ്ങേറ്റവും പക്ഷേ, ഭാഗ്യത്തിൻ്റെ പിൻബലത്തിൽ ആയിരുന്നു. നീണ്ട ട്രെയിൻ യാത്രയിൽ സീനിയർ താരങ്ങൾ പലരും അവശരായപ്പോൾ ഇക്ബാലിന് നറുക്ക് വീഴുകയായിരുന്നു.

ഇക്ബാല്‍ 1970ല്‍ (ഇടത്)

19 70 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും ടോക്കിയോ എ.ബി.സി.യിലും ഇക്ബാല്‍ ഇന്ത്യക്കു കളിച്ചു. പക്ഷേ, 1971-72 ല്‍ പ്രീ ഏഷ്യന്‍ ടൂര്‍ണമെന്റില്‍ സര്‍വീസസിന്റെ ഖുശിറാമിനെ പ്രതിരോധിച്ചതാണ് അന്ന് റെസ്റ്റ് ഓഫ് ഇന്ത്യക്കു കളിച്ച ഇക്ബാല്‍ തന്റെ ബാസ്‌ക്കറ്റ്ബോള്‍ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായി കണക്കാക്കിയിരുന്നത്. ‘സ്‌കോറിങ് മെഷിന്‍ ഓഫ് ഏഷ്യ’ എന്ന് വിദേശ പത്രങ്ങള്‍ പോലും വിശേഷിപ്പിച്ച കളിക്കാരനായിരുന്നു ഖുശിറാം. അദ്ദേഹത്തെ തളയ്ക്കാൻ ടീം നിയോഗിച്ചത് ഇക്ബാലിനെയായിരുന്നു.

വനിതാ ബാസ്കറ്റ്ബോൾ താരങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ എ എം ഇഖ്ബാൽ

കോട്ടയത്തുനിന്ന് എറണാകുളത്തിനു താമസം മാറിയ ഇക്ബാല്‍ “നെസ്റ്റ് “ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആയിരുന്നു. താമസം എറണാകുളത്തായപ്പോഴും ഇക്ബാൽ കോട്ടയം കാർക്ക് സ്വന്തമായിരുന്നു. കോട്ടയം വൈ.എം.സി.എയുടെയും ബെസേലിയസ് കോളജിൻ്റെയും സ്വന്തം. ഭാര്യ റാബിള്‍. മക്കള്‍ ടീന, ആസിഫ്.

Story Highlights : Basketball Icon Muhammed Iqbal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top