എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അവഗണന; പെൻഷൻ മുടങ്ങിയിട്ട് ആറുമാസം

കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് ആറുമാസം. ദുരിതബാധിതർക്കുള്ള ചികിത്സാസഹായവും ലഭിക്കുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സർക്കാർ ധനസഹായം ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ മുടങ്ങാനുള്ള കാരണമെന്നാണ് വിശദീകരണം.
6,500 ലധികം എൻഡോസൾഫാൻ ദുരിതബാധിതരാണ് ജില്ലയിൽ മാത്രമുള്ളത്. ഇതിൽ ചിലർ അസുഖം മൂർച്ഛിച്ച് മരിച്ചു. പുതിയ സർവ്വേ നടത്താത്തതിനാൽ ഇവരുടെ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. സർക്കാർ സഹായത്തിന് അർഹരായ 1,031 പേരെ കൂടി കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതർ വർഷങ്ങളായി നടത്തിയ സമരം മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. പക്ഷേ ഒരു വർഷമായിട്ടും മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലായിട്ടില്ല. ഇതേക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം വന്നില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനിടയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പെൻഷനും ചികിത്സാ സഹായവും മുടങ്ങിയത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാനും, അക്കാര്യം സർക്കാരിനെ അറിയിക്കാനുള്ള സെൽ യോഗത്തിന്റെ ചുമതല പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനാണ്. റിയാസ് ചുമതല ഏറ്റെടുത്തത് മുതൽ യോഗം വിളിക്കുന്നില്ലെന്നില്ലെന്നും എൻഡോസൾഫാൻ ദുരിതബാധിതരെ പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Story Highlights : Government neglects Endosulfan victims, pension delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here