ആ കൃഷി നടക്കില്ലെന്ന് കൃഷിമന്ത്രി; രാജ്ഭവന്‍ വീണ്ടും സര്‍ക്കാരുമായി പോരാട്ടത്തിനോ?

ഒരിടവേളയ്ക്കുശേഷം രാജ്ഭവന്‍ വീണ്ടും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണോ? കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാക്കിമാറ്റാനുള്ള നീക്കമെന്ന ആരോപണത്തിന് പിന്നാലെ പരിപാടി റദ്ദ് ചെയ്തതോടെ ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരാട്ടം വീണ്ടും ശക്തിപ്രാപിക്കുകയാണ്.
വേദിയില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതമാതാവിന്റെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ വിവാദത്തിന് കാരണം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ കൃഷിവകുപ്പ് നടത്താനിരുന്ന പരിപാടിയില്‍ ഈ ചിത്രത്തിന് മുന്നില്‍ വിളക്കുതെളിയിച്ച് പുഷ്പാര്‍ച്ചന നടത്തണമെന്നായിരുന്നു രാജ്ഭവന്റെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയായതിനാല്‍ ഭാരതാംബയുടെ ചിത്രം മാറ്റണമെന്നായി കൃഷിവകുപ്പിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തയ്യാറായില്ല. ഇതോടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നായി മന്ത്രി പി പ്രസാദിന്റെ നിലപാട്. പരിപാടി പിന്നീട് രാജ്ഭവനില്‍ നിന്നും സെക്രട്ടറിയേറ്റ് ക്യാമ്പസിലേക്ക് മാറ്റി. ഗവര്‍ണര്‍ക്ക് പച്ചക്കറി കൈമാറുന്ന ചടങ്ങും ഉപേക്ഷിച്ചു.
മന്ത്രി പി പ്രസാദ്, പി പ്രശാന്ത് എംഎല്‍എ, കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയായിരുന്നു രാജ്ഭവനില്‍ നടക്കേണ്ടിയിരുന്നത്.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നിരന്തര പോരാട്ടത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടം പിന്നീട് വ്യക്തിപരമായിമാറി. പോരാട്ടം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതോടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും തടഞ്ഞുവെക്കുന്ന അവസ്ഥ വന്നു. സര്‍വകലാശാലകളിലെ വിസി നിയമനം മുതല്‍ സിന്റിക്കേറ്റ് അംഗങ്ങളെ നിയമിക്കുന്നതടക്കം നിരവധി തര്‍ക്കങ്ങള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായതോടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്‍ നിയമസഭയില്‍ പാസാക്കുകയും, ഈ ബില്‍ അനുമതിക്കായി രാജ്ഭവനിലേക്ക് അയക്കുകയും ചെയ്തു. സര്‍ക്കാരുമായുള്ള പോരാട്ടം കനത്തതോടെ ഗവര്‍ണര്‍ ഈ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു. ഇതോടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ സിപിഐഎമ്മും വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്എഫ്്‌ഐയും സമരം പ്രഖ്യാപിച്ചു. ഗവര്‍ണറെ തെരുവില്‍ തടയുന്നതുള്‍പ്പടെ നിരവധി സമരങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറി. ബജറ്റിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മുടങ്ങുന്ന അവസ്ഥയിലേക്ക് തര്‍ക്കം മൂര്‍ച്ഛിക്കുകയും സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ പോരാട്ടം കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങുകയുമടക്കം ചെയ്തു.
ഇതിനിടയിലാണ് കാലാവധി പൂര്‍ത്തിയാക്കിയ തുടര്‍ന്ന് ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിക്കുന്നത്. ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലേക്കര്‍ കേരള ഗവര്‍ണറുമായി.
നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെല്ലാം പുതിയ ഗവര്‍ണര്‍ ഒരു മടിയുമില്ലാതെ വായിച്ചു. ഏറ്റുമുട്ടാനല്ല വന്നതെന്നും, സര്‍ക്കാരിനെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നയം വ്യക്തമാക്കി. ഇതോടെ സര്‍ക്കാരും സിപിഐഎമ്മും ആശ്വാസത്തിലായി. മുഖ്യമന്ത്രിയുമായി നല്ല ബന്ധം സൂക്ഷിക്കുകയും അതേസമയം, കേന്ദ്രനയം വ്യക്തമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഗവര്‍ണറായി ആര്‍ലേക്കര്‍ മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. സര്‍വകലാശാല ബില്ലിലും മറ്റും വ്യക്തമായ നിലപാടാണ് ഗവര്‍ണര്‍ കൈക്കൊള്ളുന്നതെന്ന് ഇടപക്ഷത്തിന് മാസങ്ങള്‍ക്കു ശേഷമാണ് വ്യക്തമായത്.
ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ബഹളങ്ങള്‍ക്കോ വിവാദ പ്രസ്താവനകള്‍ക്കോ രാജേന്ദ്ര ആര്‍ലേക്കര്‍ തയ്യാറല്ല. പകരം കുറച്ചുകൂടി ശകതമായ സംഘപരിവാര്‍ നിലപാടുകള്‍ നടപ്പാക്കുകയാണെന്നാണ് ഇടത് നേതാക്കളുടെ പരാതി. പരിസ്ഥിതി ദിനാചരണ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം വരുംദിവസങ്ങളില്‍ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം വഷളാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുഖ്യമന്ത്രിയുമായല്ല, കൃഷിമന്ത്രിയുമായാണ് നിലവില്‍ രാജ്ഭവന്‍ അകല്‍ച്ചയിലായിരിക്കുന്നത്. ഗവര്‍ണറെകൂടി പങ്കെടുപ്പിച്ച് പരിസ്ഥിതി ദിനാചരണം കൂടുതല്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച കൃഷിവകുപ്പ് ഭാരതാംബ വിഷയത്തില്‍ പെട്ടിരിക്കുകയാണ്. പരിപാടി രാജ്ഭവന്‍ ഹാളില്‍ നിന്നും നിയമസഭയിലേക്ക് മാറ്റിയതോടെ ഗവര്‍ണറെ അവഹേളിച്ചെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമെന്നാണ് മന്ത്രിയുടെ നിലപാട്.
Story Highlights : P Prasad boycotts event at Raj Bhavan over picture of Bharat Mata at venue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here