തിരുവനന്തപുരത്ത് അധ്യാപകരുടെ കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി; വ്യാജ പ്രചാരണം നടത്തി, പഠനം ഉപേക്ഷിച്ചു

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ ബലിയാടായി വിദ്യാർഥിനി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട് പറഞ്ഞു.
അസുഖ ബാധിതയായ വിദ്യാർത്ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പോലീസിലും അധ്യാപിക വ്യാജ പരാതി നൽകിയെന്നു കുടുംബം. സിഡബ്ല്യൂസി അന്വേഷണത്തിൽ ഉൾപ്പടെ വ്യാജ പ്രചാരണം എന്നു കണ്ടെത്തി. നാണക്കേടിനെ തുടർന്ന് വിദ്യാർഥിനി പ്ലസ് വൺ പഠനം ഉപേക്ഷിക്കുകയായിരുന്നു.
സ്കൂളിലെ മാനേജ്മെന്റ് തലത്തിൽ വിവിധ വിഷയങ്ങളിൽ തർക്കം കേസ് ആയി നിലനിൽക്കുന്നുണ്ട്. അധ്യാപകൻ ഉപദ്രവിച്ചുവെന്ന് സ്കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. സ്കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇല്ലാ കഥകൾ വന്നപ്പോൾ പഠിക്കാൻ പോലും തോന്നിയില്ലെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട് പറഞ്ഞു. വ്യാജ പ്രചാരണം അറിഞ്ഞ് മറ്റുള്ളവർ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെൺകുട്ടി പറയുന്നു.
Read Also: റോഡിനായി സ്ഥലംവിട്ടു നൽകിയ ഉടമയ്ക്ക് പണം നൽകിയില്ല; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി
പ്ലസ് വണ്ണിൽ പഠിക്കുന്നതിനിടെയാണ സൈലന്റ് ഫിക്‌സ് എന്ന അസുഖം പിടിപെടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് നാല് മാസം സ്‌കൂളിൽ പോയിരുന്നില്ല. അസുഖം മാറി സ്കൂളിൽ പോകണം എന്നുണ്ടായിരുന്നുവെന്നും എന്നാൽ ആളുകൾ ഇത്തരം കാര്യങ്ങൾ അറിഞ്ഞു എങ്ങനെ പെരുമാറുമെന്ന് പേടിയായെന്നും പെൺകുട്ടി പറയുന്നു. ഇനി പഠിക്കാൻ സ്കൂളിൽ പോകാൻ പോലും പേടിയാണ്. പഠിക്കുന്നത് എന്തിനെന്ന ലക്ഷ്യം പോലും ഇല്ലാതായെന്ന് പെൺകുട്ടി പറഞ്ഞു.
ഒരു അധ്യയന വർഷം നഷ്ടമായി. തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതിൽ വലിയ വിഷമമെന്നും വിദ്യാർത്ഥിനി തുറന്നു പറയുന്നു. ദുരനുഭവം സംബന്ധിച്ച് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Story Highlights : Student becomes scapegoat in teachers’ vendetta in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here