ഷൈന്‍ വിവാദങ്ങളിൽ പെട്ടപ്പോഴൊന്നും കൈവിട്ടില്ല; സി പി ചാക്കോയുടെ വേർപാടിൽ വിതുമ്പി മുണ്ടൂർ

ഷൈൻടോം ചാക്കോയുടെ പിതാവ് അപകടത്തിൽ മരിച്ച വാർത്ത രാവിലെ ടെലിവിഷൻ ചാനലുകളിൽ കണ്ടപ്പോൾ ആദ്യമത് മുണ്ടൂരുകാർക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞദിവസം ഷൈൻടോം ചാക്കോയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സി പി ചാക്കോയും വീട്ടുകാരും ഒരുമിച്ചുള്ള ബെംഗളൂരുവിലേക്കുള്ള യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയിട്ടുമുണ്ടായിരുന്നില്ല.
മകൻ സിനിമയിൽ തിരക്കുള്ള നടനായിമാറിയപ്പോൾ ഏറെ അഭിമാനിച്ചിരുന്ന വ്യക്തിയാിരുന്നു സി പി ചാക്കോ. മകന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും തടസമായില്ലെന്നുമാത്രമല്ല ആ പിതാവ് അച്ഛനെന്ന നിലയിലായിരുന്നില്ല ഒപ്പം നിന്നിരുന്നത്. ഒരു മാനേജരെപ്പോലെ എന്നും കൂടെയുണ്ടായി. വിവാദങ്ങളുണ്ടായപ്പോഴെല്ലാം മകനെ ചേർത്തുപിടിച്ചു. ഒടുവിൽ വാഹനാപകടത്തിന്റെ രൂപത്തിൽ ദുരന്തം അദ്ദേഹത്തെ കീഴടക്കുമ്പോഴും മകന്റെ നല്ല നാളേയ്ക്കായി അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഒരു പിതാവിന്റെ മുഖമാണ് ഓരോ മലയാളിയുടേയും മനസിൽ തെളിയുക. സ്‌നേഹനിധിയായ ഒരു പിതാവിന്റെ വേർപാട്.
പൊന്നാനായിൽ പലചരക്ക് മൊത്തക്കച്ചവടക്കാരനായിരുന്നു സിനാമാതാരം ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ. ചാക്കോയുടെ ഭാര്യ പൊന്നാനി ഹൈസ്‌കൂളിൽ അധ്യാപികയായിരുന്നു. മക്കൾ വളർന്നതും പഠിച്ചതുമെല്ലാം പൊന്നാനിയിൽ. ഷൈൻടോം ചാക്കോയ്ക്കു പുറമെ മറ്റ് മൂന്നുമക്കൾ കൂടിയുണ്ട്. അധ്യാപികയായിരുന്ന ഭാര്യ അധ്യാപനത്തിൽ നിന്നും വിരമിച്ചതോടെയാണ് പൊന്നാനിയിലെ കച്ചവടസ്ഥാപനം നിർത്തി തൃശൂരിലേക്ക് എത്തിയത്. പാലയൂരാണ് സ്വന്തം വീടെങ്കിലും മുണ്ടൂരിൽ സ്ഥിരതാമസമാക്കിയതോടെ ചാക്കോ നാട്ടിൽ പ്രിയങ്കരനായിമാറി.
11 വർഷം മുൻപാണ് ചാക്കോയും കുടുംബവും മുണ്ടൂരിൽ സ്ഥിരതാമസമാക്കുന്നത്. നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെസഹായിയായിരുന്നു ചാക്കോ. സഹായങ്ങൾ ചോദിച്ചുവരുന്ന ആരേയും നിരാശരാക്കാത്ത വ്യക്തി. ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടിയിലുണ്ടായ വാഹനാപകടത്തിൽ ഷൈൻടോം ചാക്കോയുടെ പിതാവ് മരിച്ചുവെന്ന വാർത്ത തൃശ്ശൂർ മുണ്ടൂർ നിവാസികളെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്. മകന്റെ സിനിമാ ജീവിതം സുഖകരമാക്കാനുള്ള ഒരു പിതാവിന്റെ യാത്ര ദുരന്തയാത്രയായതിന്റെ ഞെട്ടലിലാണ് അയൽക്കാരും ബന്ധുക്കളും.
ഷൈനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ബെഗളൂരുവിലേക്ക് കുടുംബസമേതം യാത്രപോകവേയാണ് ഇന്ന് പുലർച്ചെ കാർ അപകടത്തിൽ പെടുന്നത്. ലോറിയിൽ ഇടിച്ച കാറിന്റെ മുൻസീറ്റിലായിരുന്നു ചാക്കോ. അപകട സ്ഥലത്തുവച്ചുതന്നെ ചാക്കോ മരിച്ചു.
മകൻ ഷൈൻ ടോം മയക്കുമരുന്ന്‌കേസിൽ അകപ്പെട്ട് വിവാദങ്ങളിൽ അകപ്പെട്ടപ്പോൾ മകനൊപ്പം നിൽക്കാനും ഷൈനിനെ തിരികെ സിനിമയിലേക്ക് എത്തിക്കാനും ആ പിതാവ് ഏറെ പണിപ്പെട്ടു. ചാക്കോയുടെ സിനിമാ പ്രവേശനവും പിതാവിന്റെ കെയറോഫിലായിരുന്നു. കമലിന്റെ സംവിധാന സഹായിയായി സിനിമയിൽ എത്തിയ ഷൈൻ പിന്നീട് അഭിനയരംഗത്തേക്ക് മാറി. ഷൈൻ സിനിമയിൽ നേട്ടങ്ങൾ കൊയ്യുമ്പോഴെല്ലാം മകനൊപ്പമായിരുന്നു ആ പിതാവ്. ഒരു കേസിൽ നിന്നും മോചനം നേടി രണ്ടുമാസങ്ങൾക്കിടെ വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടപ്പോൾ കുടുംബം ഒറ്റക്കെട്ടായി കൂടെ നിന്നു.
ലഹരിയില്‍ നിന്നും മകന്‍ മുക്തി നേടിയതിന്റെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ.ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും വന്ന ഷൈന്‍ പഴയ ശീലങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയതാണ്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഷൈനിനൊപ്പം നിന്ന വ്യക്തിയാണ് അച്ഛന്‍ സി.പി ചാക്കോ. ഷൈനിന് ആവശ്യമായ ചികിക്‌സ ലഭ്യമാക്കാനായി ഓടിനടക്കുകയായിരുന്നു ചാക്കോ. ഇതിനിടയിലാണ് വിധി ആ മനുഷ്യനെ തട്ടിയെടുത്തത്.
Story Highlights : Actor Shine Tom Chacko father CP Chacko Accident Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here