‘എല്ലാ തെളിവുകളും കൊടുത്തു, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് നല്ലകാര്യം’; ദിയയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി മ്യൂസിയം പൊലീസ്. കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിജിപിയുടെ നിർദ്ദേശനുസരണമാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞുവെന്നും ദിയ പ്രതികരിച്ചു. അതേസമയം, തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നു ജീവനക്കാരികളും മൂന്നുദിവസമായി ഒളിവിലാണ്.
കവടിയാറിലെ ദിയ കൃഷ്ണയുടെ ഫ്ലാറ്റിൽ എത്തിയാണ് മ്യൂസിയം പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. ദിയയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതുവരെ ശേഖരിച്ച മുഴുവൻ ഡിജിറ്റൽ തെളിവുകളും കേസ് ഫയലുകളും ഉൾപ്പെടെ മ്യൂസിയം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്കാണ് കേസിന്റെ തുടരന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാണ് താനും ആഗ്രഹിച്ചിരുന്നതെന്നു ദിയ പ്രതികരിച്ചു. ഭർത്താവിനെതിരായ ആരോപണം പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് ഉന്നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വലിയതുറ സ്വദേശികളായ മൂന്ന് ജീവനക്കാർ ഒളിവിൽ തുടരുകയാണ്. പൊലീസ് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചെങ്കിലും മൂവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. മൂവരുടെയും അക്കൗണ്ടുകളിലേക്ക് ക്യു ആർ കോഡ് വഴി നടത്തിയ തിരിമറിയിലൂടെ 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
Story Highlights : Diya Krishna’s Statement Recorded in a financial fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here