ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്; അടുത്ത വർഷം ഏപ്രിലിൽ നടത്തുമെന്ന് മുഹമ്മദ് യൂനുസ്

2026 ഏപ്രിലിൽ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സർക്കാരിന്റെ ഉപദേശകനായ ഡോ മുഹമ്മദ് യൂനുസ്. കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാർഥി കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിലവിൽ വന്നത്.
തിരഞ്ഞെടുപ്പുകൾ ഈ വർഷം ഡിസംബറിൽ നടത്തണമെന്ന് സൈനിക മേധാവി വാക്കർ ഉസ്മാനും ബിഎൻപി അടക്കമുള്ള വിവിധ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. “തിരഞ്ഞെടുപ്പിനുള്ള വിശദമായ ഒരു രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകും,” യൂനുസ് പറഞ്ഞു. ബംഗ്ലാദേശിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സമയക്രമത്തെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ ചർച്ചകൾക്കും ഈ പ്രഖ്യാപനം വിരാമമിട്ടിരിക്കുകയാണ്.
2025 ഡിസംബറിനും 2026 ജൂണിനും ഇടയിൽ എപ്പോൾ വേണമെങ്കിലും വോട്ടെടുപ്പ് നടക്കാമെന്ന് മുഹമ്മദ് യൂനുസ് നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) സഖ്യകക്ഷികളും 2025 ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) പ്രധാന പരിഷ്കാരങ്ങൾ പൂർത്തിയായതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് വാദിച്ചു.
Story Highlights : Muhammad Yunus announces elections in Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here