ശസ്ത്രക്രിയ മുടങ്ങുന്ന സംഭവം; വിശദീകരണവുമായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

ശസ്ത്രക്രിയ മുടങ്ങുന്നതിൽ വിശദീകരണവുമായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. ന്യൂറോ ഇന്റർവെൻഷണൽ ശസ്ത്രക്രിയകൾ മാത്രമാണ് മാറ്റിയത്. മറ്റ് ശസ്ത്രക്രിയകൾ കൃത്യമായി നടക്കുമെന്നും വിശദീകരണം. എന്നാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ കൃത്യമായ മറുപടിയില്ല.
സ്റ്റെൻ്റ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങി നൽകാത്തതിനാലാണ് ഇന്റർവെൻഷണൽ റേഡിയോളി വിഭാഗം തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇമേജിംഗ് സയൻസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ സംയുക്തമായി ഒപ്പിട്ട കത്ത് ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരിയ്ക്ക് കൈമാറിയിരുന്നു. എന്നാൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യത കുറവ് സ്ഥിരീകരിച്ച ശ്രീചിത്ര ന്യൂറോ ഇന്റർവെൻഷണൽ ശസ്ത്രക്രിയകൾക്ക് മാത്രമാണ് മാറ്റമുള്ളതെന്ന് അറിയിച്ചു.
Read Also: വിദ്യാർഥിനിക്കെതിരെ അധ്യാപിക വ്യാജ പ്രചരണം നടത്തിയ സംഭവം; അന്വേഷണ ചുമതല ആറ്റിങ്ങൽ DYSPക്ക്
കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം ജെം പോർട്ടൽ വഴി ഇന്ത്യൻ നിർമിത ശസ്ത്രക്രിയ സാമഗ്രികൾ മാത്രമേ വാങ്ങാവൂ. എന്നാൽ ഇന്റർവെൻഷണൽ റേഡിയോളജിയ്ക്കുള്ള സ്റ്റെന്റ് ഉൾപ്പെടെ വിദേശനിർമിതമാണ്. ഇത്തരം സാഹചര്യങ്ങളിൽ ശ്രീചിത്രയിലെ പർച്ചേസ് വിഭാഗം ടെണ്ടർ ക്ഷണിച്ച് വിലകുറവുള്ള കമ്പനികളുമായി ചർച്ചനടത്തി ഒരുവർഷത്തേക്ക് വില നിശ്ചയിച്ച് ഉറപ്പിക്കും. എന്നാൽ 2023മുതൽ നിലവിലെ ഡയറക്ടർ ഇതിന് തയ്യറാകുന്നില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ കരാറുണ്ടായിരുന്ന കമ്പനികളുടെ കലാവധി അവസാനിച്ചെങ്കിലും പുതുക്കാനായില്ല.ഇക്കാര്യം ഡയറക്ടറോട് കഴിഞ്ഞ രണ്ടുവർഷമായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് പരാതി. എന്നാൽ ജെം വഴിയല്ലാതെ പർച്ചേസ് നടത്തിയാൽ ഓഡിറ്റ് പ്രശ്നമുണ്ടാകുമെന്ന നിലപാടിലാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ.
Story Highlights : Thiruvananthapuram Sree Chitra Institute explains incident of delayed surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here