അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ചു; പൊലീസിന് കിട്ടിയത് രണ്ടു ബൈക്ക് മോഷണക്കേസ് പ്രതികളെ

ഇടുക്കിയില്‍ വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ച പൊലീസിന് കിട്ടിയത് രണ്ടു ബൈക്ക് മോഷണക്കേസ് പ്രതികളെ. മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ മുന്‍പില്‍ അകപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലില്‍, ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ രാത്രിയിലാണ് അടിമാലി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ എത്തിയ 2 യുവാക്കള്‍ മറിഞ്ഞുവീണ് അപകടമുണ്ടായത്. ഉടന്‍തന്നെ പോലീസ് രണ്ടുപേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പോലീസുകാര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് പ്രതികളുടെ കുറ്റസമ്മതത്തിലേക്ക് എത്തിയത്. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബൈക്ക് കാന്തിപ്പാറ കമ്പനിമലയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് യുവാക്കള്‍ സമ്മതിച്ചു. അരിവിളംച്ചാല്‍ സ്വദേശി അനൂപ്, അണക്കര സ്വദേശി ചന്ദ്രപ്രസാദ് എന്നിവരാണ് പ്രതികള്‍. ഉടുംബന്‍ചോല പോലീസിന്റെ പരിധിയില്‍ നടന്ന മോഷണം ആയതിനാല്‍ അടിമാലി പോലീസ് പ്രതികളെ അങ്ങോട്ടേക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതികള്‍ നടത്തിയിട്ടുള്ള മോഷണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
രാജാക്കാട്,കുമളി എന്നിവിടങ്ങളില്‍ നിന്നായി നാല് ബൈക്കുകള്‍ പ്രതികള്‍ മോഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതില്‍ അന്വേഷണം നടത്തിവരവെയാണ് ഉടുമ്പന്‍ചോലയിലെ മോഷണക്കേസില്‍ പിടിയിലായത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Story Highlights : Bike theft in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here