കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു; നിർമ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം.
കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്. പരിസ്ഥിതി ലോല മേഖലയിലെ മണ്ണിൻറെ ഘടന പരിശോധിക്കാതെ കരാർ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നതാണ്. അത് ശരിവെക്കുന്ന രീതിയിലാണ് കോൺക്രീറ്റ് റീട്ടെയിനിങ്ങ് വാളിന്റെ തകർച്ച.
ഇതേ സ്ഥലത്ത് ആദ്യം നിർമ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. തുടർന്ന് വീണ്ടും നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇപ്പോൾ ഇടിഞ്ഞത്. വിനോദസഞ്ചാരികളടക്കം നിരവധിപേർ ആശ്രയിക്കുന്ന പ്രധാനപാത ഇതോടെ അപകടാവസ്ഥയിലാണ്. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത നിലനിൽക്കെ ഇതുവഴിയുള്ള യാത്ര വീണ്ടും ആശങ്കയാവുകയാണ്.
Story Highlights : Protective wall on Kochi-Dhanushkodi National Highway collapses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here