അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. കമ്പനി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവും കമ്പനി ഏറ്റെടുക്കും. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായ നാശനഷ്ടങ്ങളും പരിഹരിക്കും.
ഞങ്ങള്‍ക്ക് ഈ നിമിഷം അനുഭവപ്പെടുന്ന ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കായും പരുക്കേറ്റവര്‍ക്കുമായി പ്രാര്‍ഥിക്കുന്നു – ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.
Read Also: അഹമ്മദാബാദ് വിമാന ദുരന്തം; ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ; 241 മരണം – LIVE BLOG
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ 241 പേരാണ് മരച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഹമ്മദാബാദ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ തകര്‍ന്ന് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 230 യാത്രക്കാരും പൈലറ്റുമാരുള്‍പ്പെടെ പന്ത്രണ്ട് വിമാനജീവനക്കാരും. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്മാര്‍. ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും ഈ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനമായതിനാല്‍ ഇന്ധന ടാങ്ക് നിറഞ്ഞ നിലയിലായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
Story Highlights : Tata Group announces ₹1 crore to families of each passenger killed in Ahmedabad tragedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here