മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടിച്ച് ഇറാന്‍; നൂറിലേറെ ഡ്രോണുകള്‍ അയച്ചു; ബുദ്ധിമുട്ടേറിയ സാഹചര്യമെന്ന് ഇസ്രയേല്‍

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പരക്കുകയാണ്. ഇറാനിലെ അഞ്ചിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വന്‍ സ്‌ഫോടനങ്ങളാണ് സംഭവത്തിന്റെ തുടക്കം. ആക്രമണത്തില്‍ ഇറാനാകെ നടുങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടുക്കം വിട്ട് സജ്ജരായ ഇറാന്‍ തിരിച്ചടിയെക്കുറിച്ച് അതിശക്തമായ മുന്നറിയിപ്പ് നല്‍കി. ചെയ്ത മണ്ടത്തരത്തെയോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരും. ഈ ആക്രമണത്തിന് നിങ്ങള്‍ നല്‍കേണ്ടി വരുന്ന വില ഭയങ്കരമായിരിക്കും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇത് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ ഇറാന്‍ തിരിച്ചടിച്ചു. ഇസ്രയേല്‍ അതിര്‍ത്തി മറികടന്ന് നൂറിലേറെ ഡ്രോണുകളാണ് ഇറാന്‍ വര്‍ഷിച്ചത്. ഒടുവില്‍ ഇത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഇസ്രയേലിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് എഫി ഡെഫ്രിന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. തങ്ങള്‍ ഇതുവരെ നേരിട്ട ആക്രമണങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു സമമാണിതെന്നും അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞു. ( Iran strikes back Israel’s attack)
ടെല്‍ അവീവില്‍ രാവിലെ 9:30 ഓടെ ഇസ്രായേല്‍ സൈന്യം ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്താന്‍ തുടങ്ങിയതായി ഒരു ഐഡിഎഫ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലില്‍ നിന്ന് ഉടനടി പ്രതികാരം പ്രതീക്ഷിക്കാമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനെ സംബന്ധിച്ച് തിരിച്ചടിക്കുക എന്നത് അഭിമാന പ്രശ്‌നമാണ്. ഇസ്രയേലിന് തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ തെരുവുകളിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം മൂലം തങ്ങളുടെ അഭിമാനത്തിനേറ്റ കനത്ത പ്രഹരം രാജ്യത്താകെ വലിയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് മനസിലാക്കിയ ഇറാന്‍ മുന്‍പ് തന്നെ ജനങ്ങളോട് ഔദ്യോഗിക ചാനലുകള്‍ മാത്രം കാണാനും കിംവദന്തികള്‍ അവഗണിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരിച്ചടി എന്തുകൊണ്ടും ആവശ്യമാണെന്നായിരുന്നു തെരുവുകളില്‍ പ്രതിഷേധിക്കുന്ന ഇറാനി ചെറുപ്പക്കാരുടെ അഭിപ്രായം. ശത്രുവിന്റെ വഴി യുദ്ധം മാത്രമാണെങ്കില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് എന്തര്‍ഥമെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.
പുലര്‍ച്ചെ 3.30ന് ആയിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളില്‍ സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേര് നല്‍കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ഉടന്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇറാനിലെ മുന്‍നിര ആണവ ശാസ്ത്രജ്ഞരെ തങ്ങള്‍ ലക്ഷ്യം വച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്റെ തിരിച്ചടിക്ക് ശേഷം ശക്തമായ ഭാഷയിലാണ് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചത്. ഇസ്രയേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതികരണം. സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവര്‍ക്ക് ലഭിച്ചിരിക്കുമെന്ന് അയത്തൊള്ള അലി ഖമനേയി പറഞ്ഞു.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറിയിട്ടുമുണ്ട്. ഒമാനില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ഇറാന്‍ പിന്‍മാറിയത്. ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായിത്തന്നെ അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നിരുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ ഈയൊരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് റൗണ്ട് ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
Story Highlights : Iran strikes back Israel’s attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here