ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം, വേണമെങ്കില്‍ റഷ്യ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാം; ട്രംപിനോട് പുടിന്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നതിനെക്കുറിച്ച് ഇരുവരും തമ്മില്‍ സംസാരിച്ചതായി റഷ്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ 79-ാം പിറന്നാളിന് ആശംസകള്‍ നേരാനായി പുടിന്‍ വിളിച്ച ഫോണ്‍ കോളിലാണ് ഇസ്രയേല്‍- ഇറാന്‍ വിഷയവും ചര്‍ച്ചയായത്. (Donald Trump and Vladimir Putin talk amid Israel-Iran crisis)
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ പുടിന്‍ ശക്തമായി അപലപിച്ചു. 50 മിനിറ്റിലേറെയാണ് ഫോണ്‍ സംഭാഷണം നീണ്ടുനിന്നത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഈ രീതിയില്‍ തുടര്‍ന്നാല്‍ അത് പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടത്തണമെന്നും ആവശ്യമെങ്കില്‍ റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നും പുടിന്‍ ട്രംപിനെ അറിയിച്ചു. ഗൗരവത്തോടെ കാണേണ്ട സംഘര്‍ഷമാണിതെന്ന് ട്രംപും പ്രതികരിച്ചു. ഇറാനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. യുക്രൈനുമായി പുതിയ സമാധാന ചര്‍ച്ചകള്‍ ജൂണ്‍ 22ന് നടത്തുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു.
അതേസമയം ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്ന് നടന്ന ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനം സജ്ജമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണിത്. തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു.
Story Highlights : Donald Trump and Vladimir Putin talk amid Israel-Iran crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here