ഇറാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ദൗത്യം: ഓപ്പറേഷന്‍ സിന്ധു എന്ന് പേര് നല്‍കി വിദേശകാര്യ മന്ത്രാലയം

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ധു എന്ന് പേര് നല്‍കി വിദേശകാര്യ മന്ത്രാലയം. ആദ്യ സംഘം നാളെ പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തും. അര്‍മേനിയയില്‍ എത്തിച്ച 110 വിദ്യാര്‍ഥികളെയാണ് നാളെ ഡല്‍ഹിയില്‍ എത്തിക്കുന്നത്.
ഇറാന്‍ അതിര്‍ത്തി വഴി അര്‍മേനിയയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. പശ്ചിമേഷ്യയിലെ വ്യോമയാന മേഖലയില്‍ തടസം നേരിടുന്നതിനാല്‍ ചിലപ്പോള്‍ യാത്ര വൈകിയേക്കും. ജമ്മുകശ്മീരില്‍ നിന്നുള്ളവരാണ് ആദ്യ ബാച്ചില്‍ ഉള്ളവര്‍. ഡല്‍ഹിയില്‍ എത്തുന്നവരെ നാട്ടിലേക്ക് എത്തികാനും ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിമാന മാര്‍ഗമോ, ട്രെയിന്‍ മുഖേനയോ ആകും സ്വദേശങ്ങളിലെത്തിക്കുക. അതേസമയം, ടെഹ്‌റാന്‍ വിട്ട 600 വിദ്യാര്‍ഥികള്‍ ക്വോമ നഗരത്തില്‍ തുടരുകയാണ്. ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
Story Highlights : India launches ‘Operation Sindhu’ as it evacuates Indian students stranded in Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here