‘ആധുനിക കാലത്തെ ഹിറ്റ്‌ലര്‍’ ; യുദ്ധത്തിന്റെ പ്രധാനലക്ഷ്യം ഖമനേയിയെ ഇല്ലാതാക്കലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി

ടെല്‍അവീവിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുപ്പിച്ച് ഇസ്രയേല്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കുമെന്ന് മുന്നറിയിപ്പ്. യുദ്ധത്തിന്റെ പ്രധാനലക്ഷ്യം ഖമനേയിയെ ഇല്ലാതാക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇറാന്‍ ടെല്‍ അവീവില്‍ നടത്തിയ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് കട്‌സിന്റെ മുന്നറിയിപ്പ്.
ഇസ്രയേല്‍ നശിപ്പിക്കപ്പെടണമെന്ന് ഖമേനി പരസ്യമായി പ്രഖ്യാപിക്കുന്നു. ആശുപത്രികള്‍ ആക്രമിക്കാന്‍ ഇയാള്‍ നേരിട്ട് നിര്‍ദേശം നല്‍കി. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നാശം ലക്ഷ്യമായി ഖമനേയി കണക്കാക്കുന്നു. അത്തരമൊരാള്‍ ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ല – കാറ്റ്‌സ് വ്യക്തമാക്കി.
ഖമീനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തി, സ്വന്തം ജനതയുടെ സുരക്ഷ പോലും അവഗണിച്ചുകൊണ്ടാണ് ഖമീനി ഇസ്രയേലിനെതിരെ നീങ്ങുന്നത്. ഇസ്രയേലിലെ ആശുപത്രികളും ജനവാസക്കെട്ടിടങ്ങളും ലക്ഷ്യമിടാന്‍ ഖമീനി തന്നെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്, ഇസ്രയേലിനെ ഇല്ലാതാക്കുകയാണ് ഖമീനിയുടെ ഉദ്ദേശ്യം, കാറ്റ്സ് പറഞ്ഞു.
ടെല്‍ അവീവിലെ സൊറോക്ക മെഡിക്കല്‍ സെന്ററിലും ഇസ്രയേല്‍ സ്റ്റോക്ക് എക്‌സേഞ്ചിലുമായിരുന്നു ഇറാന്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. ഇരുപതോളം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേല്‍ വ്യോമപ്രതിരോധങ്ങള്‍ ഭേദിച്ച് ആശുപത്രിയിലും സ്റ്റേക്ക് എക്‌സേഞ്ചിലും മിസൈലുകള്‍ പതിച്ചു. മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സോറോക്ക മെഡിക്കല്‍ സെന്ററിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് സോറോക്ക മെഡിക്കല്‍ സെന്റര്‍. രോഗികളും,ആരോഗ്യപ്രവര്‍ത്തകരും അടക്കം നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേല്‍. ബങ്കറില്‍ ഇരുന്ന് ആയത്തുള്ള ഖമനേയി ഭീരുക്കളെ പോലെ ആക്രമണം നടത്തുന്നുവെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഖമനേയിയെ ഇല്ലാതാക്കുക എന്നതും യുദ്ധത്തിന്റെ ലക്ഷ്യമെന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുഗതാഗതം നിര്‍ത്തിവച്ച് പടിഞ്ഞാറാന്‍ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവും ഇറാന്‍ നടത്തുന്നു. നാളെ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇരാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗവും നാളെയാണ്.
Story Highlights : Khamenei can’t be allowed to exist, said Israeli minister after fresh strikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here