ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍; ജനീവ ചര്‍ച്ച സമാപിച്ചു

സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന മുന്‍ നിലപാട് തന്നെയാണ് ഇന്ന് ഇറാന്‍ ആവര്‍ത്തിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ യാതൊരു പ്രതീക്ഷയും വേണ്ടെന്ന് തോന്നിയെങ്കിലും രണ്ടാം ഭാഗത്തെത്തിയപ്പോള്‍ വളരെ പോസിറ്റീവായ ചര്‍ച്ചകള്‍ നടന്നുവെന്നും നയതന്ത്ര നീക്കം തങ്ങള്‍ തുടരുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. (Geneva talks between Iran and Europe end with no breakthrough)
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകളാണ് ജനീവയില്‍ ഇന്ന് നടന്നത്. ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും ഐഎഇഎ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികള്‍ക്കതിരെ പുറത്തുനിന്ന് ഒരു രാജ്യം ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. ആണവ പദ്ധതി നിര്‍ത്താന്‍ തയ്യാറല്ലെന്നും ഇറാന്‍ അറിയിച്ചു.
Read Also: ലാലു പ്രസാദ് യാദവ് അംബേദ്കറെ അപമാനിച്ചു, ആര്‍ജെഡിക്ക് ദളിതരോട് ബഹുമാനമില്ല: പ്രധാനമന്ത്രി മോദി
അതേസമയം ഇന്ന് ചേര്‍ന്ന യുഎന്‍ സുരക്ഷാ സമിതിയിലും ഇസ്രയേല്‍-ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണുണ്ടായത്. ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനാപിക്കണമെന്നും സമാധാനത്തിന് അവസരം കൊടുക്കണമെന്നും ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും പറഞ്ഞു.
Story Highlights : Geneva talks between Iran and Europe end with no breakthrough
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here