ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും; ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്.
അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നത് ഇറാനെ ആക്രമിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനം എന്നതാണ്.
ഫോര്‍ഡോയിലെ ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചു. ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി. റേഡിയേഷന് കാരണമാകുന്ന ഒന്നും ഈ കേന്ദ്രങ്ങളില്‍ ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
ഫോര്‍ഡോ, നതാന്‍സ് ആണവ നിലയകേന്ദ്രങ്ങള്‍ ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രങ്ങളാണ്. പ്രാദേശിക സമയം ഏതാണ് 2.30 ഓട് കൂടിയാണ് ആക്രമണം നടന്നത് എന്നാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ബി – ടു ബോംബറുകളാണ് ഉപയോഗിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 30000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇവ. അമേരിക്കയുടെ മറ്റേതെങ്കിലും യുദ്ധ വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കാളികളായോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ വ്യക്തമല്ല.
ഫോര്‍ഡോ ന്യൂക്ലിയര്‍ ക്യാമ്പില്‍ അമേരിക്കയുടെ ബോംബ് വര്‍ഷിക്കുന്നതിന് തൊട്ടുമുന്‍പ് ഇസ്രയേല്‍ അതിന് വേണ്ട സാഹചര്യങ്ങളെല്ലാം അവരുടെ ഭാഗത്ത് നിന്ന് ഒരുക്കിയിരുന്നു. ഏതാണ്ട് 100 അടി താഴ്ചയോളം പോയി ഇറാന്റെ വൈദ്യുത ശൃംഖല ഇസ്രയേല്‍ തകര്‍ത്തു. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് അല്‍പ സമയത്തിനുള്ളില്‍ സംസാരിക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
Story Highlights : Trump announces strikes on nuclear sites in Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here