Advertisement

ആര്യാടൻ ഷൗക്കത്ത് നയിക്കും; പിന്തുണയുമായി എത്തിയവരൊന്നും രക്ഷകരായില്ല; സ്വരാജിന്റെ പരാജയം CPIMന് കനത്തപ്രഹരം

15 hours ago
2 minutes Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് സ്ഥാനാർത്ഥിയായി എത്തിയതുമുതൽ വലിയ വിജയപ്രതീക്ഷയിലായിരുന്നു ഇടത് പാളയം. സാംസ്‌കാരിക നായകരും ബുദ്ധിജീവികളും നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥിക്കായി പരസ്യമായി രംഗത്തെത്തി. ”എനിക്ക് നിലമ്പൂരിൽ വോട്ടുണ്ടായിരുന്നെങ്കിൽ ഞാൻ സ്വാരാജിന് വോട്ടു ചെയ്‌തേനേ…” എന്ന ക്യാമ്പയിനും ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകി. മന്ത്രിമാരും സി പി എം ജനറൽ സെക്രട്ടറിയും മറ്റു നേതാക്കളും നിലമ്പൂരിൽ തമ്പടിച്ചു. സാംസ്‌കാരിക നായകർ തിരഞ്ഞെടുപ്പു ഗോഥയിൽ പരസ്പരം ഏറ്റുമുട്ടി. എം സ്വരാജിനെയിറക്കി നിലമ്പൂർ നിലനിർത്തുകയെന്ന ലക്ഷ്യമാണ് പാളിയത്. നിലമ്പൂരിലെ തോൽവിയോടെ എൽ ഡി എഫിന്റെ സീറ്റുനില 99 ൽ നിന്നും 98 ആയി കുറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന പരാജയം ഭരണതുടർച്ചയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാവുമോ എന്ന ആശങ്കയും സിപിഐഎമ്മിൽ ഉടലെടുത്തിരിക്കയാണ്.

പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ് നിലമ്പൂരിൽ നടക്കുകയെന്നതായിരുന്നു പി വി അൻവർ എം എൽ എ സ്ഥാനത്തുനിന്നും രാജിവച്ചൊഴിയുമ്പോൾ പ്രഖ്യാപിച്ചിരുന്നത്. ഏത് ചെകുത്താനായാലും പിന്തുണക്കുമെന്ന അൻവറിന്റെ രാഷ്ട്രീയ പ്രഖ്യാപനം പിന്നീട് അദ്ദേഹം പിൻവലിക്കുകയും സ്വതന്ത്രനായി മത്സരിക്കാനെത്തുകയും ചെയ്‌തെങ്കിലും വോട്ടർമാർ ആര്യാടൻ ഷൗക്കത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിന്റെ വിജയം യു ഡി എഫ് നേതാക്കൾക്കിടയിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഈ വിജയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിജയം കൂടിയായാണ് വിലയിരുത്തപ്പെടുക. യു ഡി എഫിന്റെ ഐക്യമാണ് നിലമ്പൂരിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരു പ്രധാന ഘടകം. കെ പി സി സി അധ്യക്ഷനായി അഡ്വ സണ്ണി ജോസഫ് ചുമതലയേറ്റതിനിടയിൽ വന്ന ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയവും ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. അൻവറിന് മുന്നിൽ യു ഡി എഫ് വാതിൽ കൊട്ടിയടച്ചപ്പോൾ യു ഡി എഫിലും ആശങ്കയുണ്ടാക്കിയിരുന്നുവെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ്.

കാലം കാത്തുവച്ചൊരു വിജയമാണ് ആര്യാടൻ ഷൗക്കത്തിന്റേത്. 2016 ൽ ആര്യാടൻ ഷൗക്കത്തിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കുമ്പോൾ അതൊരു മധുര പ്രതികാരം കൂടിയാണ്. 30 വർഷം തന്റെ പിതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് തട്ടകമായി കൊണ്ടുനടന്ന സീറ്റായിരുന്നു നിലമ്പൂർ. ആര്യാടൻ മുഹമ്മദ് ആരോഗ്യപരമായ കാരണങ്ങളാൽ തിരഞ്ഞെടുപ്പുരംഗത്തുനിന്നും മാറിനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് മകനും കോൺഗ്രസ് നേതാവുമായ ഷൗക്കത്തിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പിൽ എതിരാളിയായി പി വി അൻവർ എത്തിയതോടെയാണ് നിലമ്പൂരിന്റെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടായത്.
വ്യവസായിയും മുൻ കോൺഗ്രസുകാരനുമായിരുന്ന പി വി അൻവർ ഇടത് പിന്തുണയുള്ള സ്ഥാനാർത്ഥിയായി എത്തിയതും, കോൺഗ്രസിലെ പടലപ്പിണക്കവും തിരിച്ചടിക്ക് കാരണമായി.

കോൺഗ്രസിൽ വൻ എതിർപ്പുകൾ നേരിട്ടതോടെ കോൺഗ്രസ് വിമതനായി എത്തിയ എൽ ഡി എഫ് സ്വതന്ത്രൻ പി വി അൻവർ യു ഡി എഫ് ക്യാമ്പുകളെ ഞെട്ടിച്ച് വൻവിജയം നേടി. 2016 ൽ 77858 വോട്ടുകളും ആര്യാടൻ ഷൗക്കത്ത് 66354 വോട്ടുകളുമായിരുന്നു ലഭിച്ചിരുന്നത്. 11504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി വി അൻവർ വിജയിച്ചിരുന്നത്. ഇപ്പോഴിതാ 11005 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നു.

2021 ൽ ഡി സി സി അധ്യക്ഷനായിരുന്ന വി വി പ്രകാശായിരുന്നു പി വി അൻവറെ നേരിട്ടത്. പി വി അൻവറിന് ലഭിച്ചത് 81,227 വോട്ടുകളായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വി വി പ്രകാശിന് 78527 വോട്ടുകളും ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന ടി കെ അശോക് കുമാറിന് 8500 വോട്ടുകളും ലഭിച്ചിരുന്നു. രണ്ടാം തവണ നിലമ്പൂരിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ അൻവറിന്റെ വോട്ടുകൾ ഗണ്യമായി കുറഞ്ഞു. 2021ൽ 2700 വോട്ടുകളായി ഭൂരിപക്ഷം കുറഞ്ഞു.

നിലമ്പൂർ മണ്ഡലത്തിൽ തിരിച്ചടിയുണ്ടായതിന് തൊട്ടുപിന്നാലെ യു ഡി എഫിന്റെ തട്ടകമായിരുന്ന നിലമ്പൂർ നഗരസഭാ ഭരണവും നഷ്ടമായിരുന്നു. നിലമ്പൂർ നഗരസഭയുടെ ആദ്യ അധ്യക്ഷനായിരുന്ന ആര്യാടൻ ഷൗക്കത്ത്. ഉപതിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും ലീഡ് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. നിലമ്പൂർ നഗരസഭയിലും പോത്തുകല്ലിലും കരുളായിലും വൻമുന്നേറ്റമാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്.

അൻവറിന്റെ രാജിയോടെ നിലമ്പൂരിലെ ഇടത് പോരാട്ടത്തിന് അന്ത്യമാവുകയായിരുന്നു. രണ്ട് തവണയും സ്വതന്ത്രനായി എത്തിയ അൻവറിന് ലഭിച്ച സ്വീകാര്യത പാർട്ടി ചിഹ്നത്തിൽ മത്സരിച്ച എം സ്വരാജിന് ലഭിച്ചില്ലെന്നതും വ്യക്തമായി പരിശോധിക്കേണ്ടതാണ്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ ഘട്ടം മുതൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം കുതിച്ചുയരുകയായിരുന്നു. എൽ ഡി എഫിന്റെ ഭരണം നിലനിൽക്കുന്ന നിലമ്പൂർ നഗരസഭയിലും പോത്തുകല്ലിലും എം സ്വരാജിന്റെ പ്രകടനം മോശമായതും തോൽവിയുടെ ആഘാതം വർധിക്കുകയായിരുന്നു. അമരമ്പലം പഞ്ചായത്തിൽ മാത്രമാണ് സി പി എമ്മിന് ആശ്വാസമായത്.

നിലമ്പൂർ എം എൽ എ സ്ഥാനം രാജിവച്ചൊഴിയുമ്പോൾ പി വി അൻവർ പ്രതീക്ഷിച്ചിരുന്നത് യു ഡി എഫിന്റെ ഭാഗമാവാൻ കഴിയുമെന്നായിരുന്നു. എന്നാൽ തന്റെ എക്കാലത്തേയും എതിരാളിയായ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തു. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്നും ഡി സി സി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും അൻവർ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ പി വി അൻവറിന്റെ നിർദേശം കോൺഗ്രസ് നേതൃത്വം നിരുപാദികം തള്ളിക്കളഞ്ഞു. അൻവർ കടുത്ത രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിച്ചപ്പോഴും മറിച്ചൊരു തീരുമാനത്തിന് നിൽക്കാതെ നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. ഇതെല്ലാം യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് ആക്കം കൂട്ടി.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും കോൺഗ്രസ് നേടിയതിലും തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നേടിയത്. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിച്ചുവെന്നതിനും അപ്പുറം പി വി അൻവർ സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിഞ്ഞുവെന്നതും വലിയ നേട്ടമാണ്. രാഷ്ട്രീമായി വലിയ തിരിച്ചടിയാണ് എം സ്വരാജിന്റെ തോൽവിയിലൂടെ സി പി എമ്മിന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന ആരോപണം ശക്തമാവും.

Story Highlights : Aryadan Shaukath will lead Nilambur; Swaraj’s defeat is heavy blow to CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top