നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്? ആശയ്ക്കൊപ്പം ആശങ്കയായി ഉയർന്ന പോളിങ്; അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകം

ആരോപണ പ്രത്യാരോപണങ്ങൾക്ക് വിരാമമിട്ട് ആകാംക്ഷയുടെ മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ് നിലമ്പൂർ. രാവിലെ എട്ടു മണിയോടെ ഫല സൂചനകൾ എത്തി തുടങ്ങും. ഇനിയുള്ള പത്ത് മാസക്കാലത്തേക്ക് നിലമ്പൂരിന്റെ എംഎൽഎയായി ആര് എത്തുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. ഏറെ പ്രതീക്ഷകളോടെയാണ് മുന്നണികൾ തിരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നത്. എന്നാൽ ആശയ്ക്കൊപ്പം ആശങ്കയാക്കുന്നത് ഉയർന്ന പോളിങ് ശതമാനമാണ്.
75.87 ശതമാനം പോളിങ് ആണ് നിലമ്പൂർ രേഖപ്പെടുത്തിയത്. 1,76,070 പേരാണ് വോട്ടുചെയ്തത്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവർ ഉൾപ്പെടെ പത്ത് സ്ഥാനാർഥികളാണ് നിലമ്പൂരിൽ വിധി തേടിയത്. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. 19 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുന്നത്. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.
Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്; പ്രതീക്ഷയോടെ മുന്നണികൾ
പി വി അൻവർ പിടിക്കുന്ന വോട്ടുകളും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്‍. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. തികഞ്ഞ വിജയപ്രതീക്ഷ എൽഡിഎഫ് പങ്കുവച്ചിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ഊർജമാകും. എന്നാൽ അൻവറിന്റെ സമ്മർദങ്ങൾ മറികടന്ന് യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം നൽകും.
Story Highlights : Nilambur by-election result today PV Anvar votes are crucial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here