Advertisement

‘ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും; തീര്‍ച്ച’ മുഹമ്മദ് റിയാസ്

4 hours ago
Google News 4 minutes Read
riyas

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിനുപിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ ജനവിധി മാനിക്കുന്നുവെന്നും എല്‍ഡിഎഫ് ഉയര്‍ത്തിയ ശരിയുടെ രാഷ്ടീയവും, സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനവും,വികസനവും വോട്ടര്‍മാരില്‍ എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നതും മറ്റും പരിശോധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്.

എല്‍ഡിഎഫിന്റെ തുടര്‍ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണെന്ന് അദ്ദേഹം കുറിച്ചു. ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ ത്രാണിയില്ലാത്ത സ്ഥിതിയാണ് യുഡിഎഫിനെന്നും അതുകൊണ്ട് തന്നെ എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുക്കെട്ടിന് യുഡിഎഫ് മുന്‍കൈ എടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയ്യും നീട്ടി യുഡിഎഫ് സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേ ദിവസം ബി.ജെ.പി സ്ഥാനാര്‍ഥി പ്രസ്താവിച്ചത്, ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കിയെന്നാണ്. 2016 ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബിജെപിക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് – അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം

UDF-ന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച

—-

നിലമ്പൂര്‍ ജനവിധി മാനിക്കുന്നു.
ഞങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ടീയവും, LDF സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനവും,വികസനവും വോട്ടര്‍മാരില്‍ എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നതും മറ്റും ഞങ്ങള്‍ പരിശോധിക്കും.
തിരുത്തേണ്ടവ തിരുത്തും.
2021 ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത ചരിത്രത്തിലാദ്യമായി ഇടതുപക്ഷ തുടര്‍ ഭരണത്തിനു കാരണമായി എന്നതാണ്.
2016 ല്‍ LDF നെ അധികാരത്തില്‍ എത്തിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ നിയമസഭ സീറ്റുകളും വോട്ടു വിഹിതവും കൂടുതല്‍ നല്‍കിയാണ് 2021ല്‍ ജനങ്ങള്‍ LDF തുടര്‍ഭരണത്തിന് സഹായിച്ചത്.
2016 ല്‍ 43.48 ശതമാനം വോട്ടു വിഹിതവും 91 സീറ്റുമാണ് LDF ന് ലഭിച്ചത് എങ്കില്‍ 2021 ല്‍ ഇത് 46.9 ശതമാനവും 99 സീറ്റുമായും വര്‍ദ്ധിച്ചു.
2021ല്‍ സംസ്ഥാനമൊട്ടാകെ LDF വോട്ട് വിഹിതം 2016 നേക്കാള്‍ 3.50% ത്തോളം വര്‍ദ്ധിച്ചപ്പോള്‍ നിലമ്പൂരില്‍ 2016 നേക്കാള്‍ LDFന് 1%ത്തിലധികം കുറയുകയാണ് ഉണ്ടായത് എന്നോര്‍ക്കണം. UDFനു 4%ത്തിലധികം വോട്ട് വിഹിതം 2016നേക്കാള്‍ നിലമ്പൂരില്‍ വര്‍ദ്ധിക്കുകയും ചെയ്തു.
2016 വരെ പതിറ്റാണ്ടുകളായി വിജയിച്ചു വരുന്ന UDF പരമ്പരാഗത മണ്ഡലമാണ് നിലമ്പൂര്‍.
LDF ന്റെ തുടര്‍ ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണ്.
ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ ത്രാണിയില്ലാത്ത സ്ഥിതിയാണ് UDF ന്.അതു കൊണ്ട് തന്നെ എല്ലാ മതവര്‍ഗ്ഗീയ ശക്തികളുമായും തുറന്ന കൂട്ടുക്കെട്ടിന് UDF മുന്‍കൈ എടുക്കുകയാണ്.
മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയ്യും നീട്ടി UDF സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേ ദിവസം ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രസ്താവിച്ചത് , ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ BJP വോട്ടുകള്‍ UDF നു നല്‍കിയെന്നാണ്. 2016 ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ BJP ക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
9മാസം മാത്രം കാലാവധിയുള്ള ഒരു MLAയെ തെരെഞ്ഞെടുക്കേണ്ടഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ,സംസ്ഥാനത്ത് ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് എന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ല.
2024 ലെ കേരളത്തിലെ ലോക്‌സഭ ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണെന്ന ചില മാധ്യങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രചരണ കോലാഹലങ്ങള്‍ കഴിഞ്ഞിട്ട് അധികം കാലമായില്ലല്ലോ ?ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നതു പോലെയാവില്ല നിയമസഭ തിരഞ്ഞെടുപ്പില്‍ ചിന്തിക്കുക എന്ന് നമുക്കറിയാം.
ഒരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത രീതിയിലാണ് ജനങ്ങള്‍ ചിന്തിക്കുക എന്ന ഞങ്ങളുടെ കാഴ്ച്ചപ്പാട് നില നിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുപക്ഷ വിരുദ്ധര്‍ നടത്തിയ പ്രചരണ പ്രകാരം ഭരണവിരുദ്ധ വികാരമായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെങ്കില്‍ , അന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ LDF ന് ലഭിച്ച 29000 വോട്ടുകള്‍ ഇന്ന് ഏകദേശം 67000 വോട്ടുകള്‍ ആയി വര്‍ദ്ധിച്ചിരിക്കുന്നു. അതായത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ LDF നു വോട്ടു ചെയ്തതിനേക്കാള്‍ ഏകദേശം 37000 പേര്‍ ഇപ്പോള്‍ LDFന് വോട്ട് നല്‍കി. വോട്ട് ശതമാനത്തിലും വര്‍ദ്ധനവ് കാണാം. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് പ്രഖ്യാപിച്ചവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് LDFന് അതേ ഇടത്ത് ഇത്രയധികം വോട്ട് വര്‍ദ്ധിച്ചതിനെ കുറിച്ച് എന്ത് പറയാനുണ്ട്?
2024ലെ ലോകസഭ തെരെഞെടുപ്പിനേക്കാള്‍ കേരളത്തിലെ ഒരോ നിയമസഭ മണ്ഡലത്തിലും ഇതേ അളവില്‍ ഇപ്പോള്‍ ഉപതെരെഞെടുപ്പ് നടക്കുകയാണെങ്കില്‍ LDF ന് വോട്ട് വര്‍ദ്ധിച്ചാല്‍ UDF ന്റെ സ്ഥിതി എന്താകും എന്ന് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയുന്നവര്‍ ചിന്തിച്ചു നോക്കൂ !
LDF നിലമ്പൂരില്‍ മികവുറ്റ സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിച്ചത്.സഖാവ് സ്വരാജിന്റെ വ്യക്തിപരമായ പരാജയമല്ല ഇത് ഞങ്ങളുടെ പരാജയമാണ്.ഞങ്ങള്‍ സഖാക്കളെ സംബന്ധിച്ചിടത്തോളം തെരെഞെടുപ്പ് ജയപരാജയങ്ങള്‍ വ്യക്തിപരമല്ല.
ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടന്നത്.
ഒരിക്കല്‍ കൂടി പറയട്ടെ ഈ ജനവിധി ഞങ്ങള്‍ പൂര്‍ണ മനസോടെ മാനിക്കുന്നു.
ഞങ്ങള്‍ ഉയര്‍ത്തിയ ശരിയായ മുദ്രാവാക്യം വോട്ടര്‍മാരുടെ മനസ്സില്‍ എത്തുന്നതില്‍ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചും, യു ഡി എഫിന്റെ രാഷ്ട്രീയ പാപ്പരത്തവും മതവര്‍ഗ്ഗീയ കൂട്ടുകെട്ടുകളും തുറന്ന് കാണിച്ച് ഞങ്ങള്‍ മുന്നോട്ട് പോകും..
മത വര്‍ഗീയതയുടെ അപ്പം
UDF-ന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീര്‍ച്ച.

Story Highlights : P A Muhammad Riyas about Nilambur By Election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here