കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബ ചിത്രം; സ്ഥലത്ത് പ്രതിഷേധം

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം. ചിത്രം എടുത്തുമാറ്റണമെന്ന് സർവകലാശാല രജിസ്ട്രാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പരിപാടി റദ്ദ് ചെയ്യുമെന്ന് രജിസ്ട്രാർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്ന ഗവർണറെ തടയുമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് ഹാളിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അസിസ്റ്റന്റ്റ് പൊലീസ് കമ്മീഷ്ണർ ഉൾപ്പടെയുള്ളവർ സ്ഥലത്തുണ്ട്.
ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് രജിസ്ട്രാറിന്റെ നിലപാട്. പരിപാടി റദ്ദാക്കിയാലും ഭാരതാംബയുടെ ചിത്രം ഒരു കാരണവശാലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്നാണ് പത്മനാഭ സേവാസമിതിയുടെ നേതൃത്വ അംഗങ്ങൾ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് അറുപതിനായിരം രൂപ അടച്ചിട്ടാണ് പരിപാടി നടത്താൻ ഹാൾ ബുക്ക് ചെയ്തതെന്നും. അതുകൊണ്ട് തന്നെ പരിപാടിയിൽ ആരുടെ ചിത്രം വെക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടകരാണെന്നാണ് ശ്രീ പത്മനാഭ സേവാസമിതി അംഗങ്ങൾ വ്യക്തമാക്കുന്നത്.
ഗവർണർ എത്തുമ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് എസ്എഫ്ഐയും കെഎസ്‌യുവും അടക്കമുള്ള സംഘടനകൾ തയ്യാറെടുക്കുന്നത്. ഭാരാതാംബ വിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ തീരുമാനിച്ചതിണ് ശേഷമാണ് ഈ സംഭവം.
Story Highlights : Bharatamba’s picture at the Governor’s program at Kerala University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here