‘ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും സംഘർഷം അവസാനിപ്പിച്ചതിലും അഭിമാനം’; ട്രംപ്

ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിലും സംഘർഷം അവസാനിപ്പിച്ചതിലും അഭിമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂൺ 13 ന് ഇസ്രയേൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രസഭാ സുരക്ഷ കൗൺസിലിനെ അറിയിച്ചു. സൈനിക നടപടിയെ ന്യായീകരിച്ച അമേരിക്ക സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നും വിശദീകരിച്ചു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്കെത്തി. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല.
ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു.
അതേസമയം ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ ഓപ്പറേഷൻ സിന്ധു ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു ഇന്ത്യ. ഇറാനിലെ മഷാദിൽ കോൺടാക്ട് രജിസ്ട്രഷനും നിർത്തലാക്കി. എന്നാൽ എന്ത് ആവശ്യങ്ങൾക്കും എംബസിയുടെ ടെലിഗ്രാം ചാനൽ വഴി ബന്ധപെടാമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിൽ ഇരു രാജ്യങ്ങളിൽ നിന്നുമായി 3170 പേരെയാണ് ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ ശ്രീലങ്കൻ, നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.
Story Highlights : ‘Proud of destroying Iran’s nuclear sites and ending the conflict’: Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here