ബിജെപി കോർ കമ്മിറ്റിയിലും മുൻ അധ്യക്ഷന്മാരെ ഒഴിവാക്കി; രാജീവ് ചന്ദ്രശേഖരനെതിരെ ആഞ്ഞടിച്ച് സി കൃഷ്ണകുമാറും പി സുധീറും

സംസ്ഥാന നേതൃയോഗത്തിന് പിന്നാലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിലും മുൻ അധ്യക്ഷന്മാരെ ഒഴിവാക്കി. കോർ കമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ജനറൽ സെക്രട്ടറിമാരായ സി കൃഷ്ണകുമാറും, പി സുധീറും രംഗത്തെത്തി. പാർട്ടിയിൽ മുതലാളിത്ത വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം.
കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്തെന്നും ചോദ്യമുയർന്നു.മുതലാളിത്ത വ്യവസ്ഥ അംഗീകരിക്കാൻ ആവില്ല. ബിജെപി കമ്പനിയല്ല. ബലിദാനികളുടെ രക്തത്തിൽ വളർന്ന പാർട്ടിയാണെന്നും ഒരു സുപ്രഭാതത്തിൽ ഒരു മുതലാളി വന്ന് ഭരിക്കാമെന്ന് കരുതേണ്ടെന്നും നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ വി മുരളീധര പക്ഷത്തിൻ്റെ തീരുമാനം.
നേരത്തെ തൃശൂർ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവരെ ഒഴിവാക്കിയിരുന്നു. സംസ്ഥാന നേതൃയോഗത്തെ ഗ്രൂപ്പ് യോഗം ആക്കി മാറ്റിയെന്നാണ് മുരളീധര വിഭാഗത്തിൻ്റെ ആക്ഷേപം. നേതാക്കൾക്ക് അമർഷമുണ്ടായിട്ടുണ്ടെന്നും മുരളീധരൻ വിഭാഗം പറയുന്നു.
പുതിയ സംസ്ഥാന അധ്യക്ഷനെ പി. കെ. കൃഷ്ണദാസ് വിഭാഗം ‘ഹൈജാക്ക്’ ചെയ്‌തെന്നാണ് മുരളീധരൻ വിഭാഗം ഉയർത്തുന്ന ഗുരുതര ആരോപണം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് പക്ഷത്തിന് മുന്തിയ പരിഗണന നൽകുന്നുവെന്നും ആരോപണം ഉയർന്നു.
Story Highlights : C. Krishnakumar and P. Sudheer lash out at Rajeev Chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here