‘സർക്കാർ നേട്ടം പി.വി അൻവർ വോട്ടാക്കി’; വീഴ്ച പരസ്യമായി സമ്മതിച്ച് എം.വി ഗോവിന്ദൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ ഘടകമായിരുന്നുവെന്ന് തിരുത്തി സിപിഐഎം. പി വി അൻവർ പാർട്ടി വോട്ടുകളും പിടിച്ചെന്ന് വിലയിരുത്തി കൊണ്ടാണ് ഘടകമല്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ നേട്ടം അന്‍വര്‍ തന്‍റെ നേട്ടമായി അവതരിപ്പിച്ചുവെന്നും അത് വോട്ടായി മാറിയെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.ആർഎസ്എസ് സഹകരണ പരാമർശത്തിൽ മുഖ്യമന്ത്രിയോ പാർട്ടി കമ്മിറ്റികളോ തന്നെ വിമർശിച്ചിട്ടില്ല. തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി വി അൻവർ നിലമ്പൂരിൽ ഒരു ഘടകമേ അല്ലെന്നായിരുന്നു പ്രചാരണ ഘട്ടത്തിൽ സിപിഐഎമ്മിന്റെ നിലപാട് . എന്നാൽ ഫലം വന്നതോടെ നിലപാട് തിരുത്തുകയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന പ്രസ്താവനയിൽ തനിക്കെതിരെ വിമർശനം നടന്നുവന്ന വാർത്ത എം വി ഗോവിന്ദൻ നിഷേധിച്ചു. പാർട്ടി സെക്രട്ടറിക്കെതിരായ ആക്രമണം പാർട്ടിക്കെതിരായ ആക്രമണം ആണെന്നും അദ്ദേഹം പ്രതികരിച്ചു. നിലമ്പൂരിലെ സംഘടനാ പ്രശ്നങ്ങളിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ അറിയിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം സിപിഐഎം നേതൃയോഗം ചര്‍ച്ച ചെയ്തു.യുഡിഎഫിന് വോട്ട് കുറഞ്ഞതായി യോഗം വിലയിരുത്തിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് മുസ്‌ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തി. യുഡിഎഫ് അതിന് പിന്തുണ നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Story Highlights : CPI(M) revises stand: P.V. Anvar was a factor in Nilambur bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here