നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ദീപാ ദാസ് മുന്‍ഷി; നേതാക്കളുമായി സംസാരിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുന്നോടിയായാണ് ചർച്ച നടത്തിയത്. ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്തായിരുന്നു ചർച്ച.
ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യം തർക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും തർക്കം മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ പൊതുവികാരം. തുടർ ജയങ്ങൾക്ക് പാർട്ടി ഒരു ടീമായി നീങ്ങണമെന്ന് നേതാക്കളുടെ അഭിപ്രായം.
അതേസമയം, കെപിസിസി രാഷ്ട്രീയ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സണ്ണി ജോസഫ് അധ്യക്ഷനായ ശേഷം ചേരുന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണിത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലിനൊപ്പം പാർട്ടി പുനഃസംഘടനയും ചർച്ച ചെയ്യും.
താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് തന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി. ഡി സതീശനു നല്‍കിക്കൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Story Highlights : Deepa das munshi on congress credit controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here