LDFൽ ഹാപ്പിയാണ്; വനംവകുപ്പ് അത്രപോരാ; ഇടത് മുന്നണി വിടാനില്ലെന്ന് കേരള കോൺഗ്രസ് എം

യു ഡി എഫിലേക്ക് കേരള കോൺഗ്രസ് തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യവും ചർച്ചകളും കുറച്ചുദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായിരിക്കയാണ്. നിലമ്പൂർ വിജയത്തിന് ശേഷം യു ഡി എഫ് കൺവീനറും, പ്രതിപക്ഷനേതാവും ഒരേ സ്വരത്തിലാണ് മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് യു ഡി എഫിൽ ഉണ്ടാവാൻ പോവുന്നതെന്നും എൽ ഡി എഫിലെ ചില കക്ഷികൾ വരുമെന്നുമായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് കേരളാ കോൺഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയും വന്നത്. കേരളാ കോൺഗ്രസ് എം നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നായിരുന്നു അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ.
എന്നാൽ തങ്ങൾ എൽ ഡി എഫിൽ ഹാപ്പിയാണെന്നും യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളോട് ആരും സംസാരിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറയുന്നു. എന്നാൽ മലയോര മേഖലയിലെ വന്യജീവി അക്രമണം സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി നല്ല ബന്ധത്തിലല്ല കേരളാ കോൺഗ്രസ് എം. വനം വകുപ്പ് കാര്യക്ഷമമല്ലെന്നും വന്യജീവി അക്രമം തടയാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു കേരള കോൺഗ്രസിന്റെ ആരോപണം. കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാരസമിതിയാണ് വനം വകുപ്പിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ളതായിരുന്നു കോട്ടയത്തു നടന്നതെന്നും ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ മരണത്തിന് ശേഷമായിരുന്നു കേരള കോൺഗ്രസ് ഇടതുമുന്നിയിൽ ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് കേരള കോൺഗ്രസ് എമ്മിന് എൽ ഡി എഫ് മുന്നണി പ്രവേശനം അനുവദിക്കുന്നത്.
മന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെ എൽ ഡി എഫിലെത്തിയ ജോസ് കെ മാണി പാലായിൽ നിന്നും തോറ്റു. രാഷ്ട്രീയമായി വൻതിരിച്ചടിയായിരുന്നു ജോസ് കെമാണിയുടെ തോൽവി. കോട്ടയം പാർലമെന്റ് സീറ്റിൽ സിറ്റിംഗ് എം പിയായിരുന്ന തോമസ് ചാഴിക്കാടൻ ഫ്രാൻസിസ് ജോർജിനോട് തോറ്റതോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിനും തിരിച്ചടിയായി. ജോസ് കെ മാണി സി പി എമ്മിന്റെ കാരുണ്യത്തിൽ വീണ്ടും രാജ്യസഭാംഗമായി. ഇതോടെ ഇടത് മുന്നണിയിൽ നിന്നും വിട്ടുപോരുന്നത് ബുദ്ധിയല്ലെന്ന നിഗമനത്തിലാണ് കേരള കോൺഗ്രസ് നേതൃത്വം.
എന്നാൽ ഭരണവിരുദ്ധവികാരം ശക്തമായ തിരിച്ചടിക്ക് വഴിയൊരുങ്ങുകയാണെന്നാണ് കേരള കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ മുന്നറിയിപ്പ്. യു ഡി എഫിൽ ചേക്കേറുന്നതായിരിക്കും പാർട്ടിക്ക് ഗുണം ചെയ്യുകയെന്നും നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ കേരള കോൺഗ്രസ് എം തല്കാലം മുന്നണി വിടില്ലെന്നാണ് യോഗം അറിയിക്കുന്നത്. മുന്നണി വിടുന്നതിനോട് മന്ത്രി രോഷി അഗസ്റ്റിനും ചീഫ് വിപ് ജയരാജിനും താല്പര്യമില്ല. മുന്നണി വിടാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ലെന്നാണ് ജോസ് കെ മാണി അർഥശങ്കയ്ക്കിടയില്ലാതെ പറയുന്നത്.
എന്നാൽ പാലാ സീറ്റിൽ വിജയിച്ചു കയറണമെങ്കിൽ എൽ ഡി എഫിനൊപ്പം നിന്നതുകൊണ്ട് കാര്യമില്ലെന്ന് ജോസ് കെ മാണിക്ക് വ്യക്തതയുണ്ട്. യു ഡി എഫിന്റെ പരമ്പരാഗതമായ വോട്ടുകൾ ലഭിച്ചാൽ ജോസ് കെ മാണിക്ക് പാലായിൽ വിജയിക്കാൻ കഴിയുമെന്നും ഒരുവിഭാഗം നേതാക്കൾ കണക്കുകൂട്ടുന്നു. കേരളാകോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിക്ക് രാഷ്ട്രീയ വിജയം അനിവാര്യമാണ്. പാല സീറ്റ് അല്ലെങ്കിൽ മറ്റൊരു സുരക്ഷിത താവളം എന്ന നിലയിലുള്ള ചർച്ചയും കോൺഗ്രസിൽ നടക്കുന്നുണ്ട്. പാലയിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പനെ മുന്നണിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒരു മാറ്റമാണ് കോൺഗ്രസ് വിഭാവനം ചെയ്യുന്നത്.
അഞ്ചുവർഷം മുൻപ് കേരളാ കോൺഗ്രസ് തർക്കത്തിൽ ജോസഫ് വിഭാഗത്തിനൊപ്പം നിന്ന കോൺഗ്രസ് നേതൃത്വമാണ് ജോസ് കെ മാണിയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് മാണി വിഭാഗം യു ഡി എഫ് വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ നേതൃമാറ്റം സംബദ്ധിച്ചുയർന്ന തർക്കം മുന്നണി മാറ്റത്തിലേക്ക് വഴിയൊരുങ്ങുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് പിന്തുണ നൽകുകയും തുടർന്ന് മുന്നണിയുടെ ഭാഗമാവുകയുമായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി കേരള കോൺഗ്രസ് എം ഇടതുപക്ഷത്താണ്. തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റം ഗൗരവമായ ചർച്ചകളിൽ നിറയുകയാണ്. മലയോര ജനതയുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വനംവകുപ്പിന് കഴിയുന്നില്ലെന്ന ആരോപണം കേരള കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. അതുപോലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അർഹമായ സീറ്റ് ലഭിക്കണമെന്നും കേരള കോൺഗ്രസ് എം സി പി എമ്മിനോട് ആവശ്യപ്പെട്ടിരിക്കയാണ്.
Story Highlights : Kerala Congress M says they will not leave Left Front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here