ബേപ്പൂരിൽ യുവാവിനെ എസ്ഐ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചതിന്റെ പേരിൽ ബേപ്പൂർ സ്വദേശി അനന്തുവിനെ ബേപ്പൂർ എസ്.ഐ. മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 29ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ബേപ്പൂർ ഹാർബറിന് സമീപത്തുവച്ചാണ് അനന്തുവും കൂട്ടുകാരും പിടിയിലാകുന്നത്. ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അനന്തുവിനെ സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇരുചക്രവാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്തതിന് ബേപ്പൂർ എസ്. ഐ ഉൾപ്പെടെ നാല് പേർ ചേർന്ന് തന്നെ ക്രൂരമായി മർദിച്ചുവെന്നായിരുന്നു അനന്തുവിന്റെ പരാതി.
Read Also: മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
പൊലീസ് മർദനത്തിൽ അനന്തുവിന്റെ പുറത്തും കൈയ്ക്കും മൂക്കിന്റെ പാലത്തിലും പരുക്കുകൾ ഉണ്ടായി. സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി , ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് കുടുംബം പരാതി നൽകിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ബേപ്പൂർ പ്രൊബേഷണറി എസ്‌ഐക്ക് സ്ഥലംമാറ്റം നൽകിയിരുന്നു. തീവ്ര പരിശീലനത്തിനായി ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് മാറ്റിയത്.
Story Highlights : SI beats up youth in Beypore; Human Rights Commission registers case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here